12/16/09

തീവ്രവാദകാലത്തെ വായനകൾ..

കടന്നുപോകുന്ന കാലത്തെക്കുറിച്ച് എന്തെങ്കിലും എഴുതാതിരിക്കുന്നത് ശരിയല്ലായിരിക്കാം.
പക്ഷേ ഒന്നും എഴുതാതിരിക്കുന്നതാവും നല്ലത്. പക്ഷേ എഴുതാനും വായിക്കാനും പഠിച്ചുപോയി. എന്തു ചെയ്യാം.
ഞാൻ എന്റെ ചുറ്റുപാടുമുള്ള ഒരുപാട് ആൾക്കാരെ കാണുന്നു. മത്സ്യത്തൊഴിലാളികൾ, മരം കയറ്റക്കാർ, കയറു പിരിക്കുന്നവർ, ചുമ്മാ ചീട്ടുകളിച്ച് സമയം കളയുന്നവർ. പശുവിനെ വളർത്തുന്നവർ. എഴുതാനും വായിക്കാനും അറിയാമെങ്കിലും അല്ലലില്ലാതെ ആരെയും അലോസരപ്പെടുത്താതെ അവനവന്റെ പാടേ വിധിയേ എന്നു ചൊല്ലി ജീവിച്ചു പോകുന്നു മിക്കവരും .
മത്സ്യത്തൊഴിലാളികൾ രാവിലെ ആകുമ്പോൾ കടലിലോ കായലിലോ പോകുന്നു. മീൻ പിടിക്കുന്നു. നാട്ടുവിശേഷങ്ങൾ പറയുന്നു. വല മാട്ടുന്നു. വൈകും നേരം ജംഗ്ഷനിൽ വന്ന് സൊറ പറയുന്നു. വീട്ടിൽ ചെന്ന് അത്താഴം കഴിക്കുന്നു. ഭാര്യയോടും കുട്ടികളോടുമൊപ്പം സന്തോഷത്തോടെ ഉറങ്ങുന്നു. പിറ്റേ ദിവസം വീണ്ടും കടലിൽ പോകുന്നു. പത്രങ്ങൾ വായിച്ചാലായി ഇല്ലെങ്കിലായി. ലോകത്ത് നടക്കുന്ന ലൊട്ടു ലൊടുക്കുകളൊന്നും അവരെ അലട്ടുന്നില്ല. സമാധാനപരമായ ജീവിതം. ഇപ്പറഞ്ഞപോലെ പശുവിനെ വളർത്തുന്നവനും കയറുപിരിക്കുന്നവനും ഒക്കെ അവനവന് ജീവിക്കാനാവശ്യമായ ഭൌതികവും ആത്മീയവുമായ അളവിൽ കവിയാത്ത അറിവുകൾ വെച്ച് ജീവിച്ചുപോകുന്നു. അളവിൽ കവിഞ്ഞ് അറിവില്ല, സ്വത്തില്ല, സമ്പാദ്യമില്ല. പക്ഷേ ജീവിതം സ്വസ്ഥം, സുഖം, സുന്ദരം.
സാക്ഷരരെങ്കിലും, അത് ഉപയോഗപ്പെടുത്താത്ത ആരെ വേണമെങ്കിലും നിങ്ങൾ ശ്രദ്ധിച്ചോളൂ, അയാളുടെ മുഖത്ത് ഒരു സമാധാനം, മാനുഷികതയുടെ ഒരു പച്ചപ്പ്, ഒരു ആർദ്രത, ഒക്കെ നിങ്ങൾക്ക് ദർശിക്കാനാവും. ഉറപ്പ്.
അവരുമായി നിങ്ങളൊന്ന് സംസാരിച്ചു നോക്കൂ. ഒരു പച്ചമനുഷ്യനോട് സംസാരിക്കുന്നതിന്റെ സുഖം നിങ്ങൾക്ക് ആസ്വദിക്കാം. അവരുമായി ഒന്നിടപെട്ടുനോക്കൂ. നിങ്ങൾ അവരെ ഒരിക്കലും മറക്കില്ല.

പക്ഷേ എന്റെ ചുറ്റിനും അസ്വസ്ഥതകൾ തിങ്ങിയ മുഖവുമായി മറ്റു കുറേ പേർ ഉണ്ട്. അഭ്യസ്തവിദ്യരാണവർ.  ഒരു പക്ഷേ ഞാനും അതിൽ ഉൾപ്പെട്ടേക്കാം. അവർ ദിവസവും പത്രം വായിക്കുന്നു. ലോകത്ത് നടക്കുന്ന സകലകാര്യങ്ങളിലേക്കും തന്റെ തലയിട്ട് നോക്കുന്നു. തന്നെ ബാധിക്കുന്ന വിഷയങ്ങൾ, തന്റെ നാട്ടുകാരെ ബാധിക്കുന്ന വിഷയങ്ങൾ, തന്റെ മതത്തെ ബാധിക്കുന്ന, സമുദായത്തെ ബാധിക്കുന്ന വിഷയങ്ങൾ, തന്റെ ജാതിയെയും തൊഴിലിനെയും, സാമ്പത്തിക ഭദ്രതയെയും ക്രമസമാധാനത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന വിഷയങ്ങൾ.. ഇതിലൊക്കെ അവർ തലയിട്ട് തലയിട്ട് തല പുണ്ണാക്കുന്നു. പല വിഷയങ്ങളും അവർക്ക് ഓർക്കുമ്പോൾ സഹിക്കാനാവുന്നില്ല. എങ്ങും ഇനിയും ഉത്തരം കണ്ടെത്തേണ്ട വിഷയങ്ങൾ. അസ്വസ്ഥത നിറഞ്ഞ മനസ്സുമായിട്ടാണ് അയാളുടെ ജീവിതം. എങ്ങും സ്വസ്ഥതയില്ല. കുടുംബത്തിലും, സമൂഹത്തിലും തൊഴിലിടത്തിലും സ്വസ്ഥതയില്ല. ലോകം മാറുന്നത് അവർ പത്രങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ഒക്കെ അറിഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോഴുള്ള ജോലി പോരാതെ വരുന്നു. ഇപ്പോഴുള്ള വാഹനം, വീട്, സ്ഥലം, ഒന്നും പോരാതെ വരുന്നു. അസ്വസ്ഥതകളിന്മേൽ അസ്വസ്ഥത. ഇനിയും കിടക്കുന്നു തന്റെ ഇടപെടലുണ്ടാകേണ്ട സ്ഫോടനാത്മകമായ ഇടങ്ങൾ. തന്റെ മതത്തിനെതിരെയുള്ള ആക്ഷേപങ്ങൾക്ക് മറുപടി കൊടുക്കണം. ബ്ലോഗിൽ പോസ്റ്റ് ഇടണം. ആക്ഷേപങ്ങൾക്ക് പ്രത്യാക്ഷേപങ്ങൾ നിരത്തണം. എതിർക്കാൻ വരുന്നവനെ മുട്ടുകുത്തിക്കണം. അവിടെയും അസ്വസ്ഥ ജനകമായ മനസ്സ്. അസ്വസ്ഥതകളിന്മേൽ അസ്വസ്ഥതകളിന്മേൽ അസ്വസ്ഥത. പത്തക്ഷരം പഠിച്ചവന്റെ, സാമ്പത്തികമായി ഭേദപ്പെട്ടവന്റെ  അവസ്ഥയാണ് ഈ പറയുന്നത്.

ദിവസവും പത്രം വായിക്കുന്ന, അഭ്യസ്തവിദ്യരായ, ഈ കൂട്ടരെ ഒന്നു ശ്രദ്ധിച്ചു നോക്കൂ. അവനെ മുഖം സംശയങ്ങൾ കെട്ടിനിന്ന് കൂത്താടികൾ വളർന്നപോലെയിരിക്കും. മനസിൽ തിങ്ങിയ അസമാധാനം മുഖത്തേക്ക് പടർന്നിരിക്കും. കുറുക്കനെപ്പോലെയാവും അവന്റെ നോട്ടം.
ഇക്കൂട്ടരുമായി ഒന്നു സംസാരിച്ചു നോക്കൂ. ഓരോ വാക്കിലും അവൻ ആരെന്ന് അടയാളപ്പെടുത്തിയിരിക്കും. ഓരോന്ന് മിണ്ടുമ്പോഴും അവന്റെ ഉള്ളിൽ ദേശം, ഭാഷ, വർണ്ണം, മതം, തൊഴിൽ, ജീവിത നിലവാരം എന്നിവയെ സംബന്ധിച്ച ഒരു ഡാറ്റാ വാക്കുകളുമായി ലിങ്ക് ചെയ്യപ്പെടും. ഇവരുമായി ഒന്ന് ഇടപെട്ടുനോക്കൂ.. അവർ പേറുന്ന അസ്വസ്ഥതകളെ നിങ്ങളിലേക്കവർ പകർന്നു നൽകും.

സത്യത്തിൽ വായന എന്നെ അസ്വസ്ഥാനാക്കുന്നു. വിവിധ ബ്ലോഗുകളിലൂടെ ചുമ്മാ ഒന്നു കടന്നു പോയാൽ ഈ അസ്വസ്ഥത നിങ്ങൾക്ക് ആസ്വദിച്ചറിയാം. ബ്ലോഗുകളിലെ ചർച്ചകളിൽ അന്യന്റെ അഭിപ്രായങ്ങളെ വെട്ടിമൂടാനുള്ള ത്വര മാത്രമാണ് കാണാനാവുന്നത്. ചർച്ചകൾക്കിടയിൽ മനസ്സ് ജീർണ്ണതയിലേക്ക് നയിക്കപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.  ഈ ഒരു അനുഭവത്തിൽ നിന്നാണ് ഞാൻ ഇത്രയും കുറിച്ചത്. ഒരു പക്ഷേ കേരളത്തിലെ 100% സാക്ഷരതയാണോ നമുക്ക് ഈ അസ്വസ്ഥതകൾ സമ്മാനിക്കുന്നത്?  വായനകളാണോ നമ്മെ സംശയാലുക്കളാക്കുന്നത്? ഓരോ സമൂഹങ്ങളും ആഗോളവത്കരിക്കപ്പെട്ടിരിക്കുന്നു.
ആഗോള വത്കരണത്തിന്റെ കാലത്ത് ഇന്ത്യക്ക് വെളിയിൽ അങ്ങ് പന്നേപ്പള്ളിയിൽ നടക്കുന്ന കാര്യങ്ങൾ വരെ നമ്മുടെ ഏറ്റവും അടുത്ത പ്രശ്നമായി കണ്ട് നാം അസ്വസ്ഥരാകേണ്ടി വരുന്നു. ലോകം കൈക്കുമ്പിളിലായപ്പോൾ ലോകത്തെ ഏത് ചൊറിയും നമ്മുടെ കയ്യിലേക്കും പടരുന്നു.

നാം നമ്മുടെ പഞ്ചായത്തുകളിൽ ജീവിച്ചാൽ,
നമ്മുടെ മഹല്ലുകളി മാത്രം ജീവിച്ചാൽ,
നമ്മുടെ കരയോഗങ്ങളിൽ മാത്രം ജീവിച്ചാൽ,
നമുക്ക് സമാധാനമായി ജീവിക്കാനായേക്കും.

പക്ഷേ, നമ്മുടെ പഞ്ചായത്തിനേക്കാൾ ചെറിയ ഈ ലോകം..
നാം തേടിച്ചെല്ലാതെ തന്നെ നമ്മിലേക്ക് വരുന്ന ഈ ലോകം
നാം അറിയാതെ ചെറുതാക്കിയ ഈലോകം
നമ്മെ അസ്വസ്ഥരാക്കിക്കൊണ്ടേ ഇരിക്കും.. ഹെന്തു ചെയ്യാം?!

11/18/09

പാഠം-3 ചുരളീധരന്റെ തൊലി(ക്കട്ടി)


ചുരളീധരന്റെ തൊലിയുടെ പരിഛേദം (ചിത്രം 1.2.1)

മുകളിൽ കാണിച്ചിരിക്കുന്നത് രാഷ്ട്രീയത്തിലെ അതി കായികാഭ്യാസിയും പാരമ്പര്യമായി എം.എൽ.എ മാരെയും എം.പി മാരെയും വാർത്തെടുക്കുന്ന കുടുംബത്തിലെ അംഗവുമായ ശ്രീമാൻ ചുരളീധരന്റെ തൊലി(ക്കട്ടി)യുടെ നെടുകെ ഛേദിച്ച ഭാഗമാണ്. കയ്യിൽ കിട്ടിയാൽ കുറുകെ ഛേദിച്ചേനെ എന്ന് അസൂയപൂണ്ട കുട്ടി നേതാക്കൾക്ക് കൂടിയാണ് ഞാൻ ഇന്ന് ഇത് ഇവിടെ പറയുന്നത്.. ഇവിടെ ശ്രദ്ധിക്കുക.. ശ്.. ഇവിടെ.

ചുരളിയുടെ തൊലിയെ നമുക്ക് വളരെയധികം ലേയറുകളായി തരം തിരിക്കാം. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു ലേയറുകളെയാണ് ചിത്രം 1.2.1-ൽ ചിത്രീകരിച്ചിരിക്കുന്നത്.
1. പെറ്റപാളി : 
അതായത് പെറ്റിട്ടപ്പോഴുള്ള പാളി. ചുരളീധരൻ ജനിക്കുമ്പോൾ തന്നെ പാരമ്പര്യഗുണമായി 5mm കനമുള്ള തൊലിയാണുണ്ടായിരുന്നത്. സാധാരണ കുട്ടികൾക്ക് ഇത് 30മൈക്രോൺ മുതൽ 32 മൈക്രോൺ വരെയാണ്.  പ്രസവമെടുത്ത നഴ്സ് പുള്ളിക്കാരനെ ഒന്നു നുള്ളിക്കരയിക്കുവാൻ പെടാപ്പാടുപെട്ടു.

2. സ്കൂളോപാളി : 
സ്കൂളിൽ പഠിക്കാൻ പോകുന്നതോടുകൂടി തെലിക്കട്ടി ക്രമാനുഗതമായി കൂടുകയും ഇതിൽ അത്ഭുത പരതന്ത്രയായ ഉസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സരസമ്മ ടീച്ചർ, ചുരുളിയുടേയും ഭാവി രാഷ്ട്രീയത്തിൽ തന്നെ എന്ന് പ്രവചിക്കുകയുണ്ടായി. അവരുടെ ഭാഗ്യം, ചുരുളി രാഷ്ട്രീയത്തിലേക്ക് പൊത്തോന്ന് വീഴുന്നതിനു മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു.

3. സേവാദൾ പാളി:
മൂന്നാമത്തെ വട്ടത്തിൽ (ചിത്രം 1.2.1) നമ്പറിട്ട് കാണിച്ചിരിക്കുന്നതാണ് സേവാദൾ പാളി. വലിപ്പത്തിൽ രണ്ടാമത്തേതും എന്നാൽ വളരെ പ്രധാനപ്പെട്ടതുമായ ഒരു പാളിയാണ് ഇത്. സ്വതവേ മൃദുലം എന്നു തോന്നുമെങ്കിലും വജ്രത്തേക്കാൾ കാഠിന്യമുള്ളതും എന്നാൽ സാന്റ് പേപ്പറിന്റെ പോലെ ‘മിനുസമുള്ളതുമായ’ ഒരു പാളിയാണിത്. ഇത് ‘ലോൿസഭാ പാളി’ എന്ന് മറ്റൊരു പേരിലും അറിയപ്പെടുന്നു. ആരോപണങ്ങൾ, പാരവെപ്പുകൾ തുടങ്ങി ജീവന്റെ നിലനില്പിനെ ബാധിക്കുന്ന വിഷയങ്ങളുടെ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്നും ഈ ലേയർ ചുരളീധരനെ സംരക്ഷിച്ചു നിർത്തുന്നു.

4. എടങ്ങേറ് പാളി:
രാഷ്ട്രീയക്കാരിൽ വളരെ അപൂർവമായി മാത്രം കണ്ടുവരാറുള്ള, അല്പമെങ്കിലും അഭിമാനം ബാക്കി ഉള്ള ചിലരിൽ മാത്രം കണ്ടു വരുന്ന ഒരു പാളിയാണിത്. രാഷ്ട്രീയക്കാർക്ക് ഇത് ഒരു എടങ്ങേറായിത്തീരാറാണ് പതിവ്. ചിലരിൽ ഇത് കാണാറേ ഇല്ല. പെരുന്നാളിന് പുറ കാണാൻ നിൽക്കുന്നപോലെ വളരെ ശ്രദ്ധിച്ച് സൂക്ഷിച്ച് നേക്കിയാൽ മാത്രം ചിലരിൽ ഒരു നേർത്ത വരപോലെ ഇത് കാണാനാവും. ഇത് ഉള്ള രാഷ്ട്രീയക്കാർ ഓപ്പറേഷനിലൂടെ നീക്കം ചെയ്യാറാണ് പതിവ്. ചുരളീധരനിൽ ഇടക്കാലത്ത് ഇതിന്റെ വളർച്ച ഉണ്ടാവുകയും പിന്നീട് ഇടങ്ങേറായിത്തീരുകയും ചെയ്തു. ഇപ്പോൾ ഇത് തീർത്തും നിർജ്ജീവാവസ്ഥയിലാണ്.

5. പുറം‌പാളി: 
പേരു കേട്ട് അത്ര സാധുവാണെന്നു കരുതണ്ട. ഇതാണ് ചുരളീധരനിൽ കാണുന്ന ഏറ്റവും കനമുള്ള പാളി.  ലജ്ജ, നാണം, മാനക്കേട് തുടങ്ങിയവയിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്ന ഈ പാളി മിക്കവരിലും വലിയതോതിൽ കാണപ്പെടുന്നുണ്ടെങ്കിലും ചുരുളീധരന്റേത് അനന്യമാണ്. ഗ്രൂപ്പുകളി, കളിഗ്രൂപ്പ്, കുറുമുന്നണി, മുന്നണികുറു, തുടങ്ങിയവയുടെ നിർമ്മാണം, സംവിധാനം എന്നിവക്ക് ചുക്കാൻ പിടിക്കുകയാണ് ഈ ലേയറിന്റെ പ്രധാനധർമ്മം. മറ്റു പാർട്ടികളുണ്ടാക്കി പിരിഞ്ഞു പോയ ശേഷം തിരികെയെത്താൻ സഹായിക്കുന്നത് ഈ ലേയറാണ്. പാർട്ടിയിലേക്ക് തിരിച്ചു വരാൻ മുൻ സഹപ്രവർത്തകരുടേയും താപ്പാനകളുടേയും കാലു പിടിക്കുക, ഷൂ പോളിഷ് ചെയ്തു കൊടുക്കുക, ഖദർ ഇസ്തിരിയിടുക, അവശനായ അഛന്റെ ഫോട്ടോ കാണിച്ച് സഹതാപ തരംഗം സൃഷ്ടിക്കുക തുടങ്ങി അങ്ങ് ഡെല്ലിക്ക് പോയി പെൺപിള്ളാരോട് ഇരക്കാൻ വരെ പ്രാപ്തനാക്കുന്നത് ഈ 50mm പുറം‌പാളിയാകുന്നു. കുറച്ചു നാൾ മുമ്പ് ആഫ്രിക്ക പര്യടനത്തിനിടെ ഏതോ ആഫ്രിക്കൻ കാണ്ടാമൃഗം ചുരളീധരനെ കണ്ട് കണ്ണു വെച്ചതിനെ തുടർന്ന് 60mm ഉണ്ടായിരുന്ന പുറം പാളി 50mm ആയി ചുരുങ്ങുകയായിരുന്നു.

പാർട്ടിയിലെ ചില യുവനേതാക്കളും അയുവ നേതാക്കളും ചിത്രം 1.2.1 കണ്ട് അസുയപ്പെടാൻ സാധ്യതയുണ്ട്. അസൂയക്കും കഷണ്ടിക്കും തൊലിക്കട്ടിക്കും മരുന്നില്ല കുട്ടികളേ..


മാതൃകാ ചോദ്യപ്പേപ്പർ:

1) കാണ്ടാ മൃഗം ചുരളീധരനെ കണ്ട് അസൂയപ്പെട്ടത് എവിടെ വെച്ച്?
2) ഏറ്റവും വലിയ പാളി --------- ആകുന്നു ?
3) സേവാ പാളിയെക്കുറിച്ച് ഒരു ഖണ്ഡികയിൽ കുറയാതെ എഴുതുക.
4) എടങ്ങേറ് പാളി കാരണം എടങ്ങേറായ നിങ്ങൾക്കറിയാവുന്ന ഒരു നേതാവിനെപ്പറ്റി ഉപന്യസിക്കുക.

അദ്ധ്യാപകരോട്:
ഇതൊന്നും കുട്ടികളെ പഠിപ്പിക്കാതിരിക്കുക.



ഒരാഴ്ചക്ക് ശേഷം ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും :)

11/13/09

പള്ളിക്കഥകൾ-4, നൂറുദ്ദീൻ



നൂറുദ്ദീൻ വലിയ അധ്വാനിയായിരുന്നു.
കയ്യിൽ ഒരു അറബാന*യുമായല്ലാതെ നൂറുദ്ദീനെ പകൽ വഴികളിലെങ്ങും കാണാൻ കഴിയില്ലായിരുന്നു.
രാത്രിയാകട്ടെ, നൂറുദ്ദീനെ കണ്ടിട്ടുള്ളവരും വളരെ കുറവായിരുന്നു
രാത്രിയിൽ നൂറുദ്ദീൻ എവിടെയായിരുന്നു? ആവോ, അറിയില്ല
നൂറുദ്ദീൻ പൊക്കം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു.
നൂറുദ്ദീന്റെ കയ്യിലെ അറബാനയുടെ അളവും നൂറുദ്ദീന്റെ അനാട്ടമിയും ജ്യാമിതീയമായ ചില പൊരുത്തക്കേടുകൾ വിളിച്ചോതുന്നവയായിരുന്നു.
എങ്കിലും നൂറുദ്ദീൻ വലിയ അധ്വാനിയായിരുന്നു.

പക്ഷെ ഒരു കുഴപ്പം.
ഒറ്റ വൿതിനും** പള്ളിയിൽ കാണില്ല.
സുന്നത്തായ*** പെരുന്നാൾ നമസ്കാരമായിരുന്നു നൂറുദ്ദീന്റെ ഏറ്റവും വലിയ ഫർദ്****.
പക്ഷെ, പണ്ട് നൂറുദ്ദീൻ ഇങ്ങനെയായിരുന്നില്ല.
പള്ളിപ്പുരയിൽ പഠിക്കുന്ന സമയത്ത് നൂറുദ്ദീൻ ഇങ്ങനെയൊന്നും ആയിരുന്നില്ല.
മതപരമായ കാര്യങ്ങളിൽ ഏതൊരു കുട്ടിക്കും മാതൃകയായിരുന്നു നൂറു.
ചെലവു വീടുകളിൽ നിന്ന് ഉസ്താദിന് ഭക്ഷണം എത്തിച്ചിരുന്നത് നൂറുവായിരുന്നു.
നോമ്പു കാലങ്ങളിൽ നോമ്പു കഞ്ഞി ഇളക്കുവാൻ അമാനുള്ള ഇക്കായെ സഹായിച്ചിരുന്നതും മഗ്‌രിബിന് ഈന്തപ്പഴം വിതരണം ചെയ്തിരുന്നതും അവനായിരുന്നു.
ഞായറാഴ്ച്ച വൈകും നേരങ്ങളിൽ ദൂരദർശനിലെ സിനിമ കാണാൻ പോകാറുള്ള കുട്ടികളുടെ പേരുവിവരം രഹസ്യമായി ഉസ്താദിന്റെ കാതുകളിൽ എത്തിച്ചിരുന്നത് നൂറുവായിരുന്നു.

(അതുകൊണ്ടു തന്നെ മറ്റു കുട്ടികൾക്ക് ഉസ്താദിനെക്കാൾ അവനെയായിരുന്നു  പേടി. അന്നൊക്കെ ആഴ്ചയിൽ ഒരിക്കൽ വരാറുണ്ടായിരുന്ന ആ സിനിമകൾ കാണുവാൻ ചില്ലറ കസർത്തുകളല്ല കാട്ടിക്കൂട്ടിയിട്ടുള്ളത്. അക്കാലത്തെ ടി.വി കാണലും മറ്റു പുകിലുകളും മറ്റൊരു പോസ്റ്റിനുള്ള വകയുണ്ട്.
ഇതൊക്കെയാണെങ്കിലും രാമായണവും മഹാഭാരതവും കാണുന്ന കുട്ടികളെക്കുറിച്ച് നൂറുവിന് എതിരഭിപ്രായമെന്നും ഇല്ലായിരുന്നു. ഉസ്താദിനും അങ്ങനെ തന്നെ. ഒരു പക്ഷേ സീതയും കുന്തിയും പാഞ്ചാലിയും ഗാന്ധാരിയുമൊക്കെ തലയിൽ തട്ടമിട്ട മുഖത്ത് ഈമാൻ തുളുമ്പുന്ന നല്ല ഇസ്സത്തുള്ള കഥാ പാത്രങ്ങളായതുകൊണ്ടാവാം ഈ ഒരു പരിഗണന എന്ന് പിൽക്കാലത്ത് ഒരു നിഗമനത്തിലെത്തിയിരുന്നു ഞാൻ.)

അങ്ങനെ ഇസ്ലാം മതത്തിനു വേണ്ടി സ്തുത്യർഹമായ പല സേവനങ്ങളും കാഴ്ചവെച്ച നൂറുദ്ദീൻ ആണ് ഇന്നിപ്പോൾ പള്ളി കാണുമ്പോൾ അറബാനയുമായി മുഖം കുനിച്ച് പോകുന്നത്.
ബാങ്ക് വിളി കേട്ടാലും കേട്ട  ഭാവം നടിക്കാത്തത്.
ഒരു പക്ഷേ ഇടക്കാലത്ത് നാട്ടിലില്ലാതിരുന്നതുകൊണ്ടാവാം നൂറുവിന്റെ ഈ പരിണാമത്തെക്കുറിച്ച് ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. എന്തായാലും നാട്ടിലെ പള്ളിയിൽ പോകാത്തവരുടെ ലിസ്റ്റിൽ ഇപ്പോൾ ആദ്യത്തെ പേര് നൂറുദ്ദീന്റേതാണ്. നൂറുദ്ദീൻ - ദീനിന്റെ പ്രകാശം എന്നർഥം. ഇവനിങ്ങനെ ഇരുട്ടുകുത്തിപ്പോയല്ലോ റബ്ബേ..

പള്ളിയിൽ പോകാത്തതിന് നൂറുദ്ദീൻ വലിയ മഹാ കാരണങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഭക്തൻ തന്നെ.
പള്ളിയിൽ പോകാൻ വിളിച്ചു നോക്കി. പലരും. പലവട്ടം.
‘ പണി കഴിഞ്ഞു വരാം, തേങ്ങയെടുക്കാൻ പോണം, ദാണ്ടെ ഇപ്പൊ വരാം’ എന്നൊക്കെപ്പറഞ്ഞ് നൂറുദ്ദീൻ തടി തപ്പും. പിന്നെ പിന്നെ ആരും വിളിക്കാറുമില്ല പറയാറുമില്ല. ‘ലക്കും ദീനുക്കും വലിയ ദീൻ‘ *****..

അങ്ങനെയിരിക്കെയാണ് പെട്ടെന്നൊരു ദിവസം നൂറുദ്ദീനെ പള്ളിയിൽ കാണുന്നത്. അതും നേരം വെളുംക്കും മുമ്പേ. കൊടിയ ഭക്തന്മാർ പോലും അതിരാവിലെ സുബ്‌ഹിക്ക് വീട്ടിൽ നമസ്കരിക്കുമ്പോൾ നൂറുദ്ദീൻ ദാണ്ടെ ആദ്യത്തെ സ്വഫ്ഫിൽ****** നിന്ന് നമസ്കരിക്കുന്നു. സുബ്‌ഹാനള്ളാഹ്!
പിന്നീട് അങ്ങോട്ട് ഏതാണ്ടെല്ലാ വക്തിനും ബാങ്ക് വിളിക്കും മുമ്പേ പുള്ളിക്കാരൻ പള്ളിയിൽ ഹാജർ.
സുബ്‌ഹാനള്ളാഹ്!

നൂറുദ്ദീന് പെട്ടെന്ന് ഇതെന്തു പറ്റി എന്ന് ആളുകൾ ആലോചിച്ചു. പലരും അവനോടതു ചോദിച്ചു. നൂറുദ്ദീൻ ഒന്നും ആരോടും പറഞ്ഞില്ല. മിണ്ടിയില്ല. ഉരിയാടിയില്ല. അതീവ രഹസ്യമായിരുന്നു അത്.

പക്ഷേ പിന്നീട് ആ രഹസ്യം ഞങ്ങളെല്ലാം അറിഞ്ഞു. പള്ളിയിലെ ഉസ്താദ് നൂറുദ്ദീനെ ഉപദേശിച്ചിരിക്കുന്നു. എല്ലാ മനുഷ്യരും നല്ലവരാണെന്നും അല്ലെന്നു തോന്നുന്നവരെ നാം  ഉപദേശിക്കണമെന്നും ഉസ്താദ് പറയാറുണ്ടായിരുന്നു. നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയാണ് ഒരു മുസ്ലിമിന്റെ ധർമം എന്നും ഉസ്താദ് എല്ലാവരെയും ഉണർത്തുമായിരുന്നു.

ഒരു ദിവസം ഉസ്താദ് നൂറുദ്ദീനെ കയ്യോടെ പിടികൂടി. പള്ളിയിൽ കൊണ്ടുപോയി. കുശലാന്വേഷണങ്ങളൊക്കെ നടത്തി. ശേഷം ഉപദേശവും.
“ നൂറുദ്ദീനെ, നിന്നെ എന്താ പള്ളിയിലൊന്നും കാണുന്നില്ലല്ലോ..”
“ അത്.. ഉസ്താദേ ജോലി കഴിഞ്ഞ് നേരം വേണ്ടേ?”
“ അപ്പോ, ജോലി ചെയ്താൽ നിനക്ക് ദിവസം എത്ര കൂലി കിട്ടും?”
“ അതിപ്പോ, തേങ്ങാ വെട്ടാണെങ്കിൽ ദിവസം 150 രൂപാ, അറബാന പണിയൊക്കെയാണെങ്കിൽ ഇരുന്നൂറ് അങ്ങനെയൊക്കെ”..
“ പക്ഷേ നീ ഇങ്ങനെ ഈ പണിയുമായിട്ട് നടന്നാൽ പോരാ.. പള്ളീൽ വരണം.. നിനക്ക് ഇതിനേക്കാളൊക്കെ എത്രയോ ഇരട്ടി കൂലി കിട്ടും. നാളെ മുതൽ മുടങ്ങാതെ പള്ളിയിൽ വരാൻ നോക്കണം കേട്ടോ”
“ ഉവ്വ്.. ഉസ്താദേ ..”

അങ്ങനെ ആ ഉപദേശത്തിലാണ് നൂറുദ്ദീൻ പള്ളീൽ വരാൻ തുടങ്ങിയത്. നന്നായി എന്ന് ഞങ്ങളൊക്കെ കരുതിയത്.

എന്നാൽ മുകളിൽ പറഞ്ഞ സംഭാഷണത്തിന് ഒരാഴ്ചക്കു ശേഷം മറ്റൊരു സംഭാഷണം അതേ സ്ഥലത്ത് ഉസ്താദും നൂറുദ്ദീനും തമ്മിൽ നടത്തുകയുണ്ടായി. പള്ളിക്കഥകളുടെ ചരിത്രത്തിലേക്ക് ചേക്കേറിയ ആ സംഭവമാണ് താഴെ.
“ ഉസ്താദേ”
“ അല്ലാ ഇതാര് നൂറുവോ? എനിക്ക് ഭയങ്കര സന്തോഷമായി നൂറൂ. പള്ളീലൊക്കെ കൃത്യമായി വരുന്നുണ്ടല്ലോ അല്ലേ.”
“ ഉവ്വാ.. ഒരാഴ്ചയായിട്ട് വളരെ കൃത്യമായിട്ട് തന്നെ വരാറുണ്ട് ഉസ്താദേ”
“ ങ്ഹാ.. നിനക്കതിന്റെ കൂലി കിട്ടും.. നന്നായി.”
“ അപ്പോ.. ഉസ്താദേ..” - നൂറു ഭിത്തിയോട് ചാരിനിന്ന് ഭവ്യതയോടെ തല ചൊറിഞ്ഞു.
“ നീ നിസ്കരിച്ചാ നിനക്കതിന്റെ കൂലികിട്ടും. നിസ്കരിച്ചില്ലെങ്കിലോ..?- ഉസ്താദ് നൂറുവിന്റെ മറുപടിക്കായി കാത്തു.
“അതല്ല ഉസ്താദേ.. “ നൂറുദ്ദീൻ ഭവ്യതയോടെ വീണ്ടും തലചൊറിഞ്ഞു..
“പറയെടോ നൂറൂ.. നീ എന്താ പറയാൻ വന്നത്..”
“ വീട്ടിൽ ആഴ്ചയിൽ ആഴ്ചയിലാണ് അരിയും സാധനങ്ങളും വാങ്ങുന്നത്... ഈ ആഴ്ച്ച ഒന്നും വാങ്ങിയിട്ടില്ല. ആ കൂലി.. ഇങ്ങു കിട്ടിയിരുന്നെങ്കിൽ..”
“ഏത് കൂലി..“
“ ഉസ്താദ് പറഞ്ഞ ആ നിസ്കാരത്തിന്റെ കൂലി.. ഇങ്ങ്..ത...”
“ ഏത്?”
“ നിസ്കാരത്തിന്റെ കൂലി.. ഉസ്താദ് പറഞ്ഞില്ലേ ഇരട്ടി കൂലി കിട്ടുമെന്ന്.. പത്തോ അമ്പതോ കുറഞ്ഞാലും വേണ്ടില്ല. ഇന്നു തന്നെ കിട്ടിയാൽ ഉപകാരമായിരുന്നു ഉസ്താദേ”
ഉസ്താദ് അന്ധാളിച്ച് വായും പിളർന്നിരുന്നു.. നൂറു ഉസ്താദിന്റെ വായിലേക്കു നോക്കി നിന്നു.
സ്വബോധം വീണ്ടെടുത്ത് ഉസ്താദ് പറഞ്ഞു: “ ലാ ഹവല വലാ കുവ്വത്ത ഇല്ലാ ബില്ലാഹിൽ അലീം.. റബ്ബുൽ ആലമീനായ തമ്പുരാനേ ഇവനിതെന്തൊക്കെയാ ഈ പറയുന്നത്.. എടാ.. നിസ്കാരത്തിന്റെ കൂലി എന്നു പറഞ്ഞാൽ ആഖിറത്തിൽ നിനക്കു കിട്ടുന്ന പ്രതിഫലമാണ്. അല്ലാതെ ഇവിടെ ഇങ്ങനെ നിസ്കരിക്കുന്നവർക്കെല്ലാം കൂലികൊടുക്കാനിരുന്നാൽ ഞാനും എന്റെ കുടുംബവും ഈ മഹല്ലു തന്നെയും മുടിഞ്ഞു പോകില്ലേടാ മണ്ടച്ചാരേ..”
ഉസ്താദിന്റെ മറുപടി കേട്ട് നൂറുദ്ദീന്റെ സ്വബോധവും നഷടപ്പെട്ടു. നൂറു ഉസ്താദിനെ തുറിച്ചു നോക്കി.
മണ്ടച്ചാരേ എന്നു വിളിച്ചതുകൊണ്ടാണോ അതോ ഒരാഴ്ചത്തെ ജോലി കളഞ്ഞതിലുള്ള ദു:ഖം കൊണ്ടാണോ എന്നറിയില്ല. ഒടുവിൽ ഉസ്താദിനെ മണ്ടനാക്കുന്ന ഒരു പ്രസ്താവന നൂറുദ്ദീനും ഇറക്കി.

“ ഉസ്താദ് ഈ പോക്രിത്തരം പറയും എന്ന് എനിക്ക് നേരത്തേ ഒരു സംശയമുണ്ടായിരുന്നു.. അതുകൊണ്ട് ഞാൻ വുളു******* എടുക്കാതെയാ നിസ്കരിച്ചത്.. ഹോ”

ആ സ്വരത്തിൽ ദേഷ്യവും സങ്കടവും ഇനി ഒരിക്കലും പള്ളിയിൽ കേറില്ല എന്ന പ്രതിജ്ഞയും നിറഞ്ഞു നിന്നിരുന്നോ? എന്തായാലും അതിനു ശേഷം പെരുന്നാൾ നിസ്കാരത്തിനു പോലും നൂറുദ്ദീനെ പള്ളിയിൽ കണ്ടിട്ടില്ല..
------------------------------------------------------------------------------------
പദ പരിചയം:
* അറബാന - Wheel barrow
**വക്ത്  -  നേരം . മൊത്തം 5 വക്ത് നമസ്കാരങ്ങൾ ഉണ്ട്. പുലർച്ചെ, ഉച്ചക്ക്, വൈകിട്ട്, സന്ധ്യക്ക്, രാത്രിയിൽ അങ്ങനെ.
*** സുന്നത്തായത് - ഐശ്ചികമായ കർമങ്ങൾ. നിർബന്ധമല്ലാത്തത്.
**** ഫർദ്  -  നിർബന്ധമായ കർമങ്ങൾ.
‘ലക്കും ദീനുക്കും വലിയ ദീൻ‘ ***** - നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം’ എന്നർത്ഥം വരുന്ന ഖുർ‌ആൻ വചനം.
സ്വഫ്ഫ്****** - അണി, നിര, വരി. നമസ്കാരത്തിലെ ഓരോ അണിയെയും സ്വഫ്ഫ് എന്നു പറയും.
വുളു*******  - അംഗ സ്നാനം. നമസ്കാരത്തിനു മുമ്പ് അംഗസ്നാനം നിർബന്ധമാകുന്നു.

(കൂലി എന്ന വാക്ക് പരലോകത്തെ പ്രതിഫലം എന്ന അർഥത്തിൽ മുസ്ലീംങ്ങൾ പൊതുവെ ഉപയോഗിച്ചു വരുന്നതാണ്. വാക്കു വരുത്തി വെക്കുന്ന വിനകളേ..)

10/30/09

“ധ്വനിപ്പിച്ചില്ല“ - ഒരു ആസ്വാദനം.


ആസ്വദിച്ചില്ല എന്നു മാത്രം പറയരുത്.
ഒരു ആസ്വാദനം ഞാൻ ആദ്യമായിട്ടാണെഴുതുന്നത്. എന്തുകൊണ്ടെഴുതുന്നു എന്നു ചോദിച്ചാൽ എന്റെയുള്ളിലും ഒരു വെരുകു പെട്ടുപോയി. ലതീഷ് മോഹന്റെ “ ധ്വനിപ്പിച്ചില്ല എന്നു മാത്രം പറയരുത്” എന്ന വിവാദമാക്കപ്പെട്ട കവിതയിൽ കമന്റുകൾ ഒന്നും ഇടാത്ത ഒരാളാണീ പള്ളിക്കുളം. പക്ഷേ ഒരു വെരുകു പെട്ടുപോയസ്ഥിതിക്ക് അതിനു പുറത്തു ചാടാതിരിക്കാനും വയ്യ. ബൂലോകത്തെ മണ്ടൻ‌കുണാപ്പിയെന്നും മണ്ടൻ‌കുണാപ്പിണിയെന്നും എന്ന് ഇതിനകം തന്നെ പേരുകേട്ട ‘ഉറുമ്പ്, വിശുദ്ധഭാവന എന്നിവരൊക്കെ ചേർന്നാണ് ഈ വെരുകിനെ എന്റെ ഉള്ളിലേക്ക് കടത്തിവിട്ടത്. മനസ്സിന്റെ കൂട്ടിൽ ഒരു വെരുകു കിടന്ന് എത്ര നേരം ഉലാത്തും?!

സത്യത്തിൽ ലതീഷ് മേഹന്റെ കവിതയിലെ
“ഉള്ളിലൊരു വെരുക്‌ പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്‌,
സൂചിപ്പിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട്‌ “
എന്ന വരികളിൽ തന്നെ ആസ്വാദനം നമുക്ക് ആരംഭിക്കാനാവും. പോകെപ്പോകെ കവിത കൂടുതൽ ആസ്വാദ്യകരമാകുന്നു. മേൽ‌പ്പറഞ്ഞ വരികൾ ഇനിയും കീഴെ വരുന്ന വരികളെ ശരിവെക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നുണ്ട്. “ഉള്ളിലൊരു വെരുക് പെട്ടുപോയി” അല്ലെങ്കിൽ ഉള്ളിൽ ഒരു കവിത പെട്ടുപോയി അല്ലെങ്കിൽ ഒരു ആശയം പെട്ടുപോയി എന്ന് നമുക്കു വായിച്ചെടുക്കാം. എന്നാൽ ഒരു ഉത്തരാധുനികൻ അല്ലെങ്കിൽ ഒരു അത്യന്താധുനികൻ എന്ന നിലയിൽ ആ ആശയത്തെ പുതിയ ഒരു ഭാഷയിൽ ആവിഷ്കരിക്കുവാൻ വളരെ പ്രയാസകരമെന്നു കവി തിരിച്ചറിയുന്നു. പറഞ്ഞും എഴുതിയും കേട്ടും ശീലിച്ച പഴം പ്രയോഗങ്ങളാണ് കവിയുടെ ചുറ്റിലും. പക്ഷേ അവയൊക്കെ വിശദീകരണശേഷി നഷ്ടപ്പെട്ട പ്രയോഗങ്ങളാണെന്ന് കവി മനസ്സിലാക്കുകയും അനുവാചകനിൽ നിന്ന് ഒരു മുൻ‌കൂർ ജാമ്യം നേടുകയും ചെയ്യുന്നു. ചുറ്റിലുമുള്ള സൂചിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട പ്രയോഗങ്ങളിൽനിന്നുള്ള ഒരു വിടുതലിനാണ് കവി ശ്രമിക്കുന്നത്. കവിതയുടെ തലക്കെട്ടുപോലും ഭാഷയുടെയോ കവിതയുടേയോ നടപ്പു സമ്പ്രദായങ്ങളിൽ നിന്നുള്ള ഒരു കിടിലൻ വിടുതലാണെന്നു പറയാതെ വയ്യ. അതുകൊണ്ടാണ് കവി ഇങ്ങനെ പ്രസ്താവിക്കുന്നത്


“അതിനിടയില്‍ നിന്ന്‌,
പ്രയോഗങ്ങളെ

അര്‍ഥങ്ങളായി ചിത്രീകരിക്കുന്നതിന്‌
ചില ഒറ്റമൂലികളാണ്‌
ഞാന്‍ ചിന്തിക്കുന്നത്“

.......................................................................
മണ്ടൻ‌കുണാപ്പീ ഉറുമ്പേ..
മണ്ടങ്കുണാപ്പിണീ വിശുദ്ധഭാവനേ..
ഈ നാലു വരിയെങ്കിലും മനസ്സിലായോ?
ഇനി ചേട്ടായിക്ക് അടുത്ത നാലുവരികളിലേക്ക് പോകാമല്ലോ അല്ലേ. ചേട്ടായി വലിയ ജാഡയില്ലാത്ത ഒരു ബുജിയായത് നിങ്ങളുടെയൊക്കെ ഭാഗ്യം. ഇല്ലെങ്കിൽ ബൂലോഗ കവിതാ ചന്തയിൽ വഴിതെറ്റിയലഞ്ഞേനെ ഇരുവരും പിന്നെ അതുപോലെ പലരും. ഭാഗ്യം.
അടുത്ത വരികളിലാണ് കവിയെക്കുറിച്ചോർത്ത് നിങ്ങൾ (മേൽ‌പ്പറഞ്ഞ രണ്ടു ടീമുകളും ചില ഗീർവാണക്കാരുമല്ല) അനുവാചകർ അത്ഭുതസ്തബ്ദരാകുന്നത്. പിന്നെ കവിയെ ഫോളോ ചെയ്യാതെ നമുക്ക് ഉറക്കം വരുകേല. അങ്ങനെ നമ്മെ ഫോളോവേഴ്സ് ആക്കുന്ന വരികൾ ഫോളോസ്..
മൃഗശാലയില്‍,


വന്യതയാര്‍ന്ന കാട്‌ ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂടിനെയോര്‍ത്തു നോക്കൂ..

മൃഗശാല, കാട് , കാടിനെ ഉള്ളിൽ പേറുന്ന കാട്ടുപൂച്ചകൾ, കാട്ടുപൂച്ചകളെ ഉള്ളിൽ പേറുന്ന കൂട്. കാടിനെ ഉള്ളിൽ പേറുന്ന കാട്ടുപൂച്ചകളെ ഉള്ളിൽ‌പ്പേറുന്ന കൂടിനെ ഉള്ളിൽ പേറുന്ന മൃഗശാല. ലേയർ ലേയറുകളായി, പാളി പാളികളായി പാളിപ്പോകാത്ത കണിശമല്ലാത്ത ഇമേജുകൾ. ഇതിനെക്കുറിച്ചൊന്ന് ഓർത്തു നോക്കുവാൻ കവി ആവശ്യപ്പെടുന്നു. അനുവാചകൻ കൂടിനെക്കുറിച്ചു മാത്രമല്ല, മൃഗശാലയെക്കുറിച്ചും കാട്ടുപൂച്ചകളെക്കുറിച്ചും കാടിനെക്കുറിച്ചുമൊക്കെ കാടുകയറി ചിന്തിച്ചു പോകുന്നു അപ്പോൾ. അതെന്തായാലും അതൊക്കെ ഒന്നു ചുമ്മാതെങ്കിലും ഓർത്തുനോക്കാതെ മണ്ടത്തരങ്ങൾ പേറുന്ന തലമണ്ടകൾ നായരച്ചൻ പറഞ്ഞപോലെ അസ്ഥാനത്ത് കടിക്കുവാൻ ഇറങ്ങി പുറപ്പെടുന്നു. (കവിത ആസ്വദിക്കുന്നതിലെ ആവേശം കൊണ്ട് ആസ്വാദകൻ ചിലപ്പോഴൊക്കെ തന്റെ കർത്തവ്യം തന്നെ മറന്നു പോകുന്നു. ഏതെങ്കിലും ഉറുമ്പിൻ‌കൂട്ടിൽ കല്ലെറിയലല്ലല്ലോ എന്റെ ധർമ്മം. ഈ വഴുതൽ സ്വാഭാവികം മാത്രം. ഉറുമ്പുകളും ഭാവനകളും കൂതറകളും സദയം ക്ഷമിക്കുക.)


മൃഗശാല തികച്ചും നഗര മധ്യത്തിലെ ഒരു സ്ഥാപനമാകുന്നു. കാട്ടുപൂച്ചകൾക്ക് കാട് ഒരു വികാരവും ഇടക്കിടെ പുറത്തേക്ക് ചാടാൻ കൊതിക്കുന്ന വന്യമായ ഒരു ഗൃഹാതുരത്വവുമാകാം. അതുകൊണ്ടാണ് കവി പറയുന്നതിങ്ങനെ:
പുറത്തേക്ക്‌ പുറത്തേക്ക്‌
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്‌
തിരമാല പോലെ വന്നടിച്ച്‌
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട്‌“
ഒട്ടും ചേർച്ചയില്ലാത്തവയുടെ ഒരു ചേരുവയാകുന്നു കാടിനെ ഉള്ളിൽ പേറുന്ന കാട്ടുപൂച്ചകളെ ഉള്ളിൽ‌പ്പേറുന്ന കൂടിനെ ഉള്ളിൽ പേറുന്ന മൃഗശാല എന്ന മൊത്തം സെറ്റ് അപ്പ്. ഈ കാട്ടുപൂച്ചകൾക്കുള്ളിൽ അതിവേഗം പുറത്തു കടക്കാൻ വെമ്പുന്ന വെരുകുകളുണ്ട്. കാട്ടുപൂച്ചകൾക്കുള്ളിൽ അസ്വസ്ഥതകളുടെ എക്സ്പ്രസ് ഉലാത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു. പക്ഷേഅവക്ക് പുറത്തു കടക്കാനാവുന്നില്ല. ശരീരത്തിന്റെ ഭിത്തികളിലേക്ക് തിരമാലപോലെ വന്നലക്കുന്നുണ്ട് ആ വികാരങ്ങൾ. തൊലിപ്പുറം പോലും വിട്ടുപോകുവാനാവാത്തവ. വിട്ടുപോയാൽ തന്നെ കൂടും മൃഗശാലയും ഭേദിക്കാനാവാത്തവ. അസ്വാതന്ത്ര്യത്തിന്റെയും അസ്വസ്ഥതകളുടെയും തട്ടുതട്ടായുള്ള കൂടുകൾ!


ഈ കവിതയിൽ ഈ എളിയ ബുജിയായ പള്ളിക്കുളം ദർശിച്ച മറ്റൊരു പ്രത്യേകത, അത് വായനക്കാരന്റെ പങ്കാളിത്തം കൂടി ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. കവിയുടെ മാത്രമല്ല വായനക്കാരന്റെ കൂടി ഭാവനാപങ്കാളിത്തമുണ്ടെങ്കിൽ മാത്രമേ ഈ കവിത പൂർണ്ണമാകു എന്ന് കവി ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടാണ്  
ആ പ്രയോഗം ഫലിച്ചാലും
ഇല്ലെങ്കിലും “
എന്ന് കവി സന്ദേഹിക്കുന്നത്. കൂടാതെ മറ്റൊന്നു കൂടി ചിന്തിച്ചു നോക്കുവാൻ കവി ഒരു ബദൽ  നിർദ്ദേശവും നൽകുന്നുണ്ട്.
"വാക്കുകളെ കഥാപാത്രങ്ങളായി കരുതിയാല്‍
പല പ്രയോഗങ്ങളിലേക്കും
രസത്തെയും ധ്വനിയെയും തിരിച്ചെത്തിക്കാം" എന്ന് ഉറപ്പു നൽകുന്നു.

എന്നാൽ തുടർന്നു നൽകുന്ന ബദൽ നിർദ്ദേശം കവിതയെ അത്യന്താധുനികമാക്കുന്നു. ചിന്തയുടെ കീഴ്മേൽ മറിച്ചിൽ. എങ്ങനെ ചിന്തിച്ചാലും എങ്ങനെ അളന്നാലും ഒരേ അളവുകിട്ടുന്ന ഒരു സമചതുരക്കട്ടയിലേക്ക് കവിത രൂപം മാറുന്നു. ഇതു കണ്ടിട്ടാണ് ഉറുമ്പിൻ കൂട്ടത്തിന്റെ രൂപവും ഭാവവും മാറുന്നതും സമനില തെറ്റുന്നതും എന്നു കരുതാം.

“ഉദാഹരണത്തിന്‌
വെരുക്‌ - പി രാമകൃഷ്ണന്‍
കൂട്‌ - മറിയാമ്മ ജോസഫ്‌
അല്ലെങ്കില്‍ വെരുക്‌ - മറിയാമ്മ ജോസഫ്‌
കൂട്‌ - പി രാമകൃഷ്ണന്‍

കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ്‌ “

ആരുണ്ടാക്കിയ പ്രയോഗങ്ങളാണെങ്കിലും ഗംഭീരമായിരുന്നു ഈ രൂപമാറ്റം. കവിതയുടെ ഈ ഭാഗം ഉപയോഗിച്ചു വേണം കവിതയുടെ മൊത്തം രൂപം ആസ്വാദകൻ മെനഞ്ഞെടുക്കാൻ. അത് അല്പം മെനക്കേടുള്ള, കുഴഞ്ഞു മറിഞ്ഞ, ഒരു പസിൽ കളിയിൽ അനുവാചകനെ കൊണ്ടു ചെന്നെത്തിക്കുന്നു.
അനുവാചകൻ മൃഗീയവും വന്യവുമായ ഇടങ്ങളിൽ നിന്ന് കവിതയെ വേർപെടുത്തി മാനുഷികവും നാഗരികവുമായ ഇടങ്ങളിലേക്ക് പസിലുകൾ മാറ്റിയും മറിച്ചും വെച്ചു നോക്കുന്നു.
കവിയോ, ചുണ്ടത്തു വെച്ച സിഗററ്റ് വലിച്ച് ഒരു പുക ഊതി വിട്ട്  സ്ഥലം കാലിയാക്കുന്നു.

“കഥാപാത്രങ്ങളെ
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക“!

10/6/09

ഹസൻ‌കുഞ്ഞു കൊച്ചാപ്പ - കവിത


കയർ പിരി റാട്ടിന്റെ ഒച്ച കേട്ടുണരുന്ന
ഒരുകൊച്ചു ഗ്രാമമാണെന്റെ ഗ്രാമം
വളവുകളി*ലഴുകിയ തൊണ്ടിൻ പരിമളം
വായുവിൽ തങ്ങുന്ന നല്ല ഗ്രാമം.


കോഴികൾ കൂവട്ടെ കൂവാതിരിക്കട്ടെ
കൊച്ചുമ്മ കാലത്തു നാലിനെഴുന്നേറ്റ്
കുട്യോളെ മൂന്നിനേം കുത്തിയെണീ‌പ്പിച്ച്
കട്ടൻ കുടിച്ചിട്ട് പിരി** തുടങ്ങും.


കൂടെപ്പിരിക്കുന്ന മൂത്തമോൾ ഷാഹിന
കറക്കിക്കൊടുക്കുന്ന നടുവത്തവൾ
ആറാട്ടുപുഴേന്നൊന്നു പോയാ മതിയെന്ന്
പാതിയുറക്കിൽ കിനാവു കാണും.


അവിടെയാ മൈതാന നടുവിലായ് വെയിലത്ത്
പിരിതീർന്ന കയറുകൾ മാടി***യടുക്കുന്ന
കൈലിയുടുത്തയാളാണെന്റെ കൊച്ചാപ്പ.
ഹസൻ കുഞ്ഞ് കൊച്ചാപ്പ.


കഥകൾ പറഞ്ഞും കയറുപിരിച്ചും
തൊണ്ടുകൾ തല്ലി ച്ചോറുകളഞ്ഞും
ചോറിനു വേണ്ടത് താറ്റി****യെടുത്തു
കൊച്ചാപ്പായുടെ കൊച്ചു കുടുംബം.


------------------------------------------------------------------
കായലിൽ മുങ്ങിക്കുളിച്ചു വന്ന സ്വർണ നാരിഴകൾ
രണ്ടു റാട്ടുകൾക്കിടയിൽ ഗർഭം ചുമന്ന
പെണ്ണിൻ കൈത്തഴമ്പുകളിലൂടൂർന്ന്
ഭ്രമണങ്ങളിൽ ഇണചേർന്നൊ-
ന്നായ് തീർന്ന, ഇഴകളുടെ രണ്ടറ്റങ്ങൾ
എന്തിനോ കലഹിച്ച് മുഖാമുഖം വിടർന്നു നിന്നു..


-----------------------------------------------------------------
ഒരിഴ ഇണയായ മറ്റിഴയോടുചൊല്ലി
നാമിരുവരുമിനിപ്പിരിയേണ്ട മരിക്കുവോളം.
പിന്നെയവരൊരുമിച്ച് വെയിൽ കാഞ്ഞു..
മഴയിൽ ടാർപ്പായ പുതപ്പിച്ചു കൊച്ചാപ്പ.



നാലഞ്ചു നാളുകൾ കൂടിക്കഴിയവേ
ഇഴകൾ ബന്ധം കടുപ്പിച്ച വേളയിൽ
മുടി*****കളായെണ്ണി പകുത്തുവെച്ചു
മുടിചീകിക്കെട്ടി അടുക്കിവെച്ചു.


കായൽ നിലാവിൽ കുളിച്ചൊരു രാത്രിയിൽ
കരക്കാറ്റ് നന്നായ് വീശുന്ന യാമത്തിൽ
കയർ സൊസൈറ്റിക്കാരാരോരുമറിയാതെ
കയറുകൾ ആലപ്പുഴക്കു പോയി.


അവിടൊരു മോലാളി മുഠാളനായവൻ
തൂക്കിയളന്നിട്ടവരെ വാങ്ങി.
പിന്നീട് പീഡന താഡനമേറ്റവർ
ഫാക്ടറിക്കട്ടിലിൽ തളർന്നുറങ്ങി.


പിറ്റേന്നു രാവിലെ രാസ ദ്രവങ്ങളിൽ
മുക്കി സ്വത്വത്തിന്റെ നീരകറ്റി.
ചായത്തിൽ മുങ്ങിയ കോമാളിയായവർ
കാറ്റത്തയകളിലയഞ്ഞുലഞ്ഞു..


----------------------------------------------------------
ചർക്കയിൽ നന്നായ് വരിഞ്ഞുകെട്ടി
രൂപങ്ങൾ ഭാവങ്ങളൊക്കെ മാറ്റി
ചന്തത്തിൽ കത്തിയ്ക്കരിഞ്ഞെടുത്തു
കയ്യും കാലുമുടലും പലരാജ്യത്തിനായ്
എങ്കിലും പിരിയാതെയായിഴകൾ
കാലു കാലോടും ഉടൽ ഉടലോടും
ഹൃദയം ഹൃദയത്തോടുമൊട്ടി
യാത്ര ചെയ്തൂ പല ദിക്കിലേക്ക്.


അവിടങ്ങളിൽ അവർ ചവിട്ടേറ്റ്
സ്വാഗതമോതിക്കിടന്നു പുറം തിണ്ണയിൽ
ചുവപ്പിൽ വരച്ച ഹൃദയത്തിൻ ചിഹ്നം മങ്ങി.
പാദസ്പർശങ്ങളിൽ ശാപമോക്ഷങ്ങൾ തേടി
പുണർന്നു കിടന്നൂ കൊച്ചാപ്പാ തൻ സ്വർണ നൂലിഴത്തുണ്ടുകൾ.


കാലങ്ങൾ മാറി കവിതകൾ മാറി
ഭൂലോകം ബൂലോകമായി മാറി
യന്ത്രങ്ങൾ മുഷ്ടി ചുരുട്ടി വിളിച്ചു
ഈങ്ക്വിലാബ് സിന്ദാബാദ്..


കായലിലഴുകാതെ തല്ലുകൾ കൊള്ളാതെ
ഫർണസിൽ ഉരുകിയ പ്ലാസ്റ്റിക്കു ലായനി
മിനുങ്ങുന്ന കയറായ് ഒലിച്ചിറങ്ങി
ഈ ലോക മാർക്കറ്റ് വരിഞ്ഞു കെട്ടി.


പച്ചയിൽ നീലയിൽ വിപ്ലവച്ചുവപ്പിൽ
മഞ്ഞയിലങ്ങനെ പലവർണ്ണങ്ങളിൽ
ഓരോകടയുടെ മൂലാന്തരങ്ങളിൽ
ചുരുണ്ടു നാഗങ്ങൾ പ്ലാസ്റ്റിക് കയറുകൾ.


വേലികൾ കെട്ടുവാൻ കൊടികളൂയർത്തുവാൻ,
ഓണം പ്രമാണിച്ചൊരൂഞ്ഞാലു കെട്ടുവാൻ
എന്തിന് തേങ്ങാക്കുലകൾക്കു പോലും
താ‍ങ്ങായി മാറിയീ പ്ലാസ്റ്റിക്കു കയറുകൾ.


ചകിരിക്കയറുകൾ കഥയായി മാറി.
ഒട്ടിയ വയറുകൾ കഥ പറഞ്ഞു..
ഉന്തിയ വയറുകൾ കേട്ടു നിന്നു.
കായലിൽ വരണ്ടൊരു കാറ്റു വീശി.


കാറ്റ് വറവിന്റെ കോട്ടുവായ് പോൽ
കറങ്ങിയടിച്ചിടവഴികളിലൊക്കെയും.
കപ്പയും ചുട്ട ഉണക്കമീനും
ബിരിയാണി പോലെ കഴിച്ച കാലം.


അക്കാലമൊക്കെയും ഹസങ്കുഞ്ഞു കൊച്ചാപ്പ
കുണുക്കിട്ടു ചീട്ടു കളിച്ചു പോന്നു.
അന്തി മയങ്ങിയാൽ സൊസൈറ്റിത്തിണ്ണയിൽ
തച്ചിനു കാജാ വലിച്ചു തള്ളി.


ചുവപ്പു കൊടികൾ ചുവചുവന്നൂ
നിയമസഭ വരെ മാർച്ചു ചെയ്തു
സമരപ്പാർട്ടികൾ വിളിച്ചു കൂകി
“താഴെയിറങ്ങൂ സർക്കാരേ..”


പറഞ്ഞതു പോലവർ താഴെയിറങ്ങി
കൂകിവിളിച്ചവർ മുകളിലേറി
മുദ്രാവാക്യം വിളികളൊടുങ്ങി
പട്ടിണി മാത്രം ശേഷിച്ചു.


-----------------------------------------------------------------
കോട്ടിട്ടയാളുകൾ ഒപ്പിട്ടു ഗാട്ടുകൾ
പൂട്ടിക്കിടന്നു ചെറു ഫാക്ടറികൾ
പൂട്ടാതെ കിടന്നുഴുനിലങ്ങൾ
എങ്ങും പട്ടിണി ആത്മഹത്യ..


ആന്ധ്രയിൽ ബീഹാറിൽ ബംഗാളിലങ്ങനെ
എങ്ങും പെരുകുന്നു ആത്മഹത്യ.
ഇങ്ങു വയനാട്ടിലും പാലക്കാട്ടും
പടർന്നു പനി പോലെ ആത്മഹത്യ..


വാർത്തയിൽ കൊച്ചാപ്പ കാജാപുകയ്ക്കവേ
ബീഡിപ്പുകയിലൊരു വഴി തെളിഞ്ഞു..
കേൾക്കുകിൽ ഏവരും ഞെട്ടിത്തരിച്ചിടും
എന്താണെന്നറിയുമോ? “ ആത്മഹത്യ”!!


കൊച്ചാപ്പാ ബാങ്കിൽ പ്രൊജക്ട് വെച്ചു
കാലു പിടിച്ചൊരു ലോണെടുത്തു.
വീട്ടുമുറ്റത്തൊരു ഷെഡ്ഡടിച്ചു
‘മോക്ഷം കയേഴ്സെ‘ന്നു പേരുമിട്ടു.


റാട്ടുകൾ ദിനവും കറങ്ങി വീണ്ടും
ആത്മഹത്യയ്ക്കുള്ള കയറൊരുങ്ങി.
കുരുക്കുകൾ കെട്ടിശരിപ്പെടുത്തി
ഡമ്മിയിലിട്ടൊന്നു തൂക്കി നോക്കി


റെഡിമെയ്‌ഡ് കയറുകൾ പായ്ക്കു ചെയ്തു
കൂട്ടഹത്യക്കുള്ള ഫാമിലി പായ്ക്കുകൾ
പ്രത്യേകമെണ്ണി തിരിഞ്ഞു വെച്ചു
“ഉപയോഗിക്കേണ്ട വിധ”മതിൻ പിറകിലായ്
പല ഭാഷയിൽ പ്രിന്റു ചെയ്തിരുന്നു.
“കയറുകൾ ജീവനു ഹാനികരമെന്ന”
അറിയിപ്പും ചെറുതായടിച്ചിരുന്നു.


കൊച്ചാപ്പ പെട്ടെന്നുയർന്നു വന്നു
“മോക്ഷം” കയറുകൾ കിട്ടാത്ത ഷോപ്പുകൾ
ഇന്ത്യയിൽ നന്നേ കുറഞ്ഞു വന്നു.
“ പ്രകൃതിയിലേക്കു മടങ്ങുകിൽ സോദരാ
“പ്രകൃതിയിലേക്കു മടങ്ങുക നീ“യെന്ന
‘മോക്ഷ‘ത്തിൻ സുന്ദര മോട്ടോയിൽ -
കൃത്രിമ പ്ലാസ്റ്റിക് ചലഞ്ച് തളർന്നുപോയി


ആയുർവേദത്തിന്റെ സാധ്യതയൊക്കെയും
കയറിൽ പരീക്ഷിച്ചു ബുദ്ധിപൂർവ്വം.
രാമച്ചം ഇൻലേ ചെയ്ത കുടുക്കുകൾ
അമേരിക്കക്കൊക്കെ യാത്രയായി.


പരീക്ഷാ റിസൾട്ടറിയുന്ന നേരത്ത്
കുട്ടിക്കഴുത്തിനു പാകമാം പാകത്തിൽ
ഓവർടൈം നിന്നു പുറത്തിറക്കി
മെഴുകുപുരട്ടിയ കുഞ്ഞിക്കുടുക്കുകൾ.


റിസഷന്റെ കാലത്ത് തൂങ്ങിയൊരു സായിപ്പ്
താങ്ക്സ് പറഞ്ഞോണ്ട് കത്തെഴുതി.
GMC പൂട്ടിയ വേളയിൽ കൊച്ചാപ്പ
കായംകുളത്തൊരു ബെൻസ് എടുത്തു.


ആസിയാനിലൊപ്പിടീപ്പിക്കുവാൻ കൊച്ചാപ്പ
ഒരുകോടി കോഴകൊടുത്തെന്നു കേട്ടു
പക്ഷേ അറിയുമോ, നിസ്വനാം കൊച്ചാപ്പ
അങ്ങനെയൊന്നും ചെയ്യുകില്ല.


ഒടുവിൽ കണ്ടപ്പോൾ കൊച്ചാപ്പ പറഞ്ഞു..
“ മോനേ, കയറുകൾ മാത്രമാണ് ഞാൻ ഉണ്ടാക്കിയത്. പക്ഷേ അതിൽ കുടുക്കുകളിട്ടത് ഭരണകൂടമാണ് . അതിന്റെ കരാറുകളാണ്. അതുകൊണ്ടെന്താ, കയറുകൾ ഇന്നും ജീവിക്കുന്നു, പിന്നെ ഈ ഞാനും.“


അങ്ങനെ മറ്റു മരണങ്ങളിൽ ജീവിച്ചു കയറുകൾ.
എന്റെ പ്രിയപ്പെട്ട കൊച്ചാപ്പയും.

9/18/09

പള്ളിക്കഥ-2, പെരുന്നാൾ നമസ്കാര ചരിതം.

പള്ളിക്കഥ-1 ഇവിടെ വായിക്കാം.

പള്ളിക്കഥ-2
പെരുന്നാൾ നമസ്കാര ചരിതം അഥവാ കുഞ്ഞിഖാദറിന്റെ ഈദുൽ ഫിത്വർ.

കൃഷ്ണൻകുട്ടി മുസ്ലിമായിട്ട് രണ്ടു മാസത്തോളമായി.

ഒരുമാസത്തോളം മതപാഠങ്ങൾ അഭ്യസിച്ചു.

വരുന്ന പെരുന്നാൾ ദിനത്തിൽതന്നെ നമസ്കാരം ആരംഭിച്ചുകളയാം എന്നു കരുതി.
ഒരാഴ്ച മുമ്പു തന്നെ കുപ്പായവും മുണ്ടും തൊപ്പിയും വാങ്ങി.

പച്ചനിറമുള്ള, നാലിഞ്ച് വീതിയുള്ള അറകളുള്ള ബെൽറ്റ് (സിനിമകളിലെ മുസ്ലിം കഥാപാത്രങ്ങൾ ധരിക്കുന്ന തരം) തിരക്കി ഹരിപ്പാട്ടുകാരനായ കൃഷ്ണൻ‌കുട്ടി (കുഞ്ഞിഖാദർ എന്നാണ് പുതിയ പേര്. നല്ലനല്ല മോഡേൺ മുസ്ലിം പേരുകൾ ശുപാർശ ചെയ്തതാണ്. പക്ഷെ പഴമയുള്ള നല്ല ശേലുള്ള മൊഞ്ചുള്ള ഒരു പേരു മതിയെന്നു വാശിയായിരുന്നു.) കടയായ കടകൾ മുഴുവൻ അലഞ്ഞു. ഹെവിടെ! തെക്കൻ കേരളത്തിൽ അതെവിടെക്കിട്ടാൻ! ഒരു റെഫറൻസിനു പോലും ഒന്നെടുക്കാനുണ്ടാവില്ല എവിടെയും. എങ്കിൽ അടുത്ത വല്യ പെരുന്നാളിനു മുമ്പ് കോഴിക്കോട്ടു പോയി വാങ്ങാമെന്നു നിനച്ച് തൽക്കാലം ആഗ്രഹം അവിടെ അടക്കി.

കാത്തിരുന്ന് കാത്തിരുന്ന് പെരുന്നാൾ ദിനം സമാഗതമായി.

വാങ്ങിവെച്ചിരുന്ന മുണ്ടുടുത്തു. കുപ്പായമണിഞ്ഞു. അത്തറു പൂശി.
തൊപ്പി വെക്കുമ്പോൾ കണ്ണാടിയിലൊന്നു നോക്കി.

“അൽഹംദുലില്ലാഹ്.. നല്ല അസ്സല് കാക്കാൻ”

‘ഒരാൾ മതം മാറുന്നു.. വസ്ത്രങ്ങൾ അയാളെ പാടേമാറ്റുന്നു’ എന്നൊക്കെ അന്നേരം കുഞ്ഞിഖാദറിന് ഒരു വെളിപാടൊക്കെ ഉണ്ടായി.

കണ്ണാടിയിൽ നോക്കിനിന്ന് എത്ര ഒരുങ്ങിയിട്ടും മതിയായില്ല.

മുണ്ടാണെങ്കിൽ എത്ര ഉടുത്തിട്ടും ശരിയാകുന്നില്ല.

“ പടച്ചോനേ.. ഇതു ഇടത്തേക്കു തന്നെ ഉടുക്കണോ.. എല്ലാം പഠിപ്പിച്ചിട്ടും അവരാരും ഇതൊന്നു പഠിപ്പിച്ചു തന്നില്ലല്ലോ റബ്ബേ.. ഇന്നുകൂടെ ഞാനൊന്നു വലത്തേക്കു ഉടുക്കുകയാ” എന്നും പറഞ്ഞു കുഞ്ഞിഖാദർ വലത്തേക്ക് നല്ല സുന്ദരമായിട്ടു മുണ്ടുടുത്തു മതിയാക്കി.

അങ്ങനെ കുഞ്ഞിഖാദർ അത്യന്തം സുഗന്ധപൂരിതമായ ഒരു ശരീരവുമായി കിഴക്കേ പള്ളിയിലേക്ക് യാത്രയായി.

പടിഞ്ഞാറേ പള്ളിയിൽ പല പല ആവശ്യങ്ങൾക്കായി പോയിട്ടുണ്ടെങ്കിലു കിഴക്കേ പള്ളിയിൽ ഇതാദ്യമായാണ് പോകുന്നത്. പഴയ പള്ളിയാണ്. പലതരം ചിത്രപ്പണികളാലലംകൃതമാണ് അതിനകം എന്നു കേട്ടിട്ടേയുള്ളൂ. അതൊക്കെ താനിതാ കാണാൻ പോകുന്നു, അതിന്റെയൊക്കെ ഒരു ത്രില്ലിലുമാണ് കുഞ്ഞിഖാദർ.

പള്ളി മിനാരങ്ങളിൽ നിന്നു ഒഴുകി വന്നിരുന്ന തൿബീർ ധ്വനികൾ കുഞ്ഞിഖാദറിനെ പുളകം കൊള്ളിച്ചു.

കുറച്ചുദൂരം ചെന്നപ്പോഴേക്കും തൿബീർ നിന്നു. നമസ്കാരം തുടങ്ങുവാൻ പോകുന്നുവെന്ന് ഖാദറിനു മനസ്സിലായി.
ഓടിക്കിതച്ചാണ് പള്ളിയിലെത്തിയത്.
അപ്പോഴേക്കും പള്ളി മുഴുവൻ നിറഞ്ഞു കവിഞ്ഞിരുന്നു. അധികം ഒരുങ്ങാൻ നിന്നതാണ് വിനയായത്. തന്നെക്കാത്ത് ജംഗ്ഷനിൽ നിൽക്കാമെന്നുപറഞ്ഞവരെയും അതുകാരണം കണ്ടില്ല.

കിതപ്പ് മാറിയിട്ടില്ലാത്ത കുഞ്ഞിഖാദറിനോട് അലിയാര് ഉപ്പ പറഞ്ഞു:
“പുറത്ത് കൈകെട്ടി നിസ്കരിച്ചോ കൃ.. കുഞ്ഞിഖാദറേ..”

അകത്തെ പള്ളിയിൽ ഇടമില്ല. പുറത്തു നിന്നു നമസ്കരിക്കാനാണ് അലിയാരുപ്പ പറഞ്ഞതും ഉദ്ദേശിച്ചതും.

എന്നാൽ കുഞ്ഞി ഖാദർ ഇമാമം അള്ളാഹു അൿബർ പറയേണ്ട താമസം കൈകൾ രണ്ടും വളച്ച് വളരെ ബുദ്ധിമുട്ടി തന്റെ മുതുകിനു പിന്നിലായി പിണഞ്ഞു കെട്ടി ‘പുറത്തു കൈകെട്ടി’ നമസ്കാരം തുടങ്ങി...

അങ്ങനെ കുഞ്ഞിഖാദറിന്റെ ആദ്യത്തെ പെരുന്നാൾ നമസ്കാരം പള്ളിക്കഥകളിൽ ഒരു ചരിത്രമായി രേഖപ്പെടുത്തപ്പെട്ടു.

നമസ്കാരശേഷം ആശ്ലേഷങ്ങൾക്കിടെ വടക്കൻ സൈതലവി അബൂബക്കറിനോട് ചോദിച്ചു:

“ ഓനേതാ മദ്‌ഹബ്..?”

കാലക്രമത്തിൽ ഇങ്ങനെയൊരു കൂട്ടിച്ചേർക്കലും വന്നു..



9/12/09

ഉമ്മയുടെ ഫോൺകാൾ - കവിത

നമ്മുടെ മുറ്റത്തെ മാവൊന്നു പൂത്തെടാ
മാങ്ങാ പിടിച്ചെടാ
ആറാണ്ട് മുമ്പു നീ
നട്ടിട്ടു പോയതാ,
പോയാണ്ടിൽ രണ്ടു തിരി
പൂത്തു പറ്റിച്ചതാ
ഇക്കുറി എങ്കിലും പൂത്തുകായ്ച്ചു.

അടുത്തമാസത്തോടെ വിളഞ്ഞാലതിൽനിന്ന്
നാലഞ്ചു മാങ്ങകൾ അച്ചാറിടാം
ഒക്ടോബർ പത്തിന് ഹാഷിം വരുന്നുണ്ട്
അവന്റെ കയ്യിൽ കൊടുത്തയക്കാം.

വടക്കേലെ ശശാങ്കൻ ഗൾഫീന്നു വന്നെടാ
കാവ്യക്ക് ഫ്രോക്കുകൾ
ഭാര്യക്കൊരു മാല
പത്തു പവനുണ്ടൊന്നു കാണണം നീ.

തെക്കത്തെ ഗോപീടെ
മോൾ ചാടിപ്പോയെടാ
ത്റ് സന്ധ്യനേരത്തുമെത്താഞ്ഞ കണ്ടിട്ട്
ഗോപീം കുടുംബവും ഓടുന്ന നേരത്ത്
ഏതോരു ബൈക്കിന്റെ പിന്നിലായ് കണ്ടൂന്ന്
മെമ്പർ ഷഫീക്ക് പറഞ്ഞുവത്രേ

ഇന്നലെ ഒരു മഴ ഇടിവെട്ടിപ്പെയ്തെടാ
മിന്നലിൽ ഇവിടുത്തെ ടിവി പോയി.
കാറ്റത്തും മഴയത്തും ചായ്പിൽ നിന്നോടുകൾ
രണ്ടുമൂന്നെണ്ണം പറന്നു പോയി.

വാപ്പാ പാർട്ടീടെ സെക്രട്രി ആണെടാ
എന്നുമീ മുറ്റത്ത് യോഗങ്ങളാണെടാ
കട്ടനിട്ടിട്ടെന്റെ നടുവൊടിഞ്ഞു.
ഇന്നലെ പോയൊരു കാൽനട ജാഥക്ക്
കഞ്ഞിയും പയറും ഇവിടാരുന്നെടാ.

ഷമീറ് തെക്കു വടക്കു നടക്കുന്നെടാ.
ഒരെസ്റ്റീഡീ ബൂത്തുകൊണ്ടെന്തുകിട്ടും?
അവനുമിനി അക്കരെപ്പോകാതെ പറ്റില്ല
വിസയൊന്നവനും ശരിയാക്കെടാ.

മുംതാസിവിടൊണ്ട്
ഔറൂനു കുറവുണ്ട്
ഇപ്പോഴൊരൽപ്പാൽപ്പം പിടിച്ചെണീക്കും.
പൊടിക്കുട്ടൻ മഹാ തുന്ത്രിയാണവനെന്റെ
ഔറൂനെ നന്നായ് ഉപദ്രവിക്കും.

ബാസിലും ചേട്ടത്തീം
ഇന്നലെ കാലത്തെ
അമ്പലപ്പുഴക്കു പോയ്
വീടു കാണാൻ.

നിന്റെ വിശേഷങ്ങളെന്തൊക്കെയുണ്ടെടാ
ആഹാരം നന്നായ് കഴിക്കണം നീ.
ഈ മൂന്നു നേരവും ഹോട്ടലിൽ പോകാതെ
സ്വന്തമായ് വെച്ചു കഴിച്ചുകൂടെ?

നിന്റെ മൂലക്കുരുവെങ്ങനെയുണ്ടെടാ
മരുന്നുകൊണ്ടു വല്ല കുറവുമുണ്ടോ?
നാരുള്ള ഭക്ഷണം നിറയെക്കഴിക്കണം
താറാമൊട്ട പുഴുങ്ങിവിഴുങ്ങണം
ചിക്കനും അയലയും എണ്ണപ്പലഹാരവും
തൊണ്ടേടെ താഴോട്ടിറങ്ങാതെ നോക്കണം.

നീയെന്നാണിനി നാട്ടിൽ വരുന്നത്
വരുമ്പോൾ മറക്കേണ്ട പറഞ്ഞതൊന്നും.
പത്തു പവനിൽ കുറയാതെ വാങ്ങണം
പതക്കങ്ങളുള്ളൊരു ലോക്കറ്റും വാങ്ങണം.
ചിരിക്കാതെ ചിരിക്കാതീ ചിരിയൊന്നും കാണണ്ട
പെറ്റ തള്ളേടെയൊരാശയല്ലേ...
അള്ളാഹു നിന്നെ അനുഗ്രഹിക്കും..

8/12/09

വാത്സ്യായനൻ ഉണർന്നെണീറ്റ ഒരു സുപ്രഭാതം...

മുന്നറിയിപ്പ്: ഇതിന്റെ തലക്കെട്ടു കണ്ടിട്ട് എന്തെങ്കിലുമൊക്കെ ‘തടയു‘മെന്നു കരുതി വന്ന മാന്യ വായനക്കാർ ദാ താഴെകൊടുത്തിരിക്കുന്ന വരയിൽ‌വെച്ചുതന്നെ നിർത്തിയേരെ. ഇതു നിങ്ങൾ ഉദ്ദേശിച്ച വാത്സ്യായനൻ അല്ല.
----------------------------------------------------------------------------------------------
പിന്നെയോ?

ഇതെന്റെ ഒരു നാട്ടുകാരൻ.

മഹാകുഴിമടിയൻ. കാവിൽകടവിൽ പ്രഭാകരന്റെ മകൻ. വാത്സ്യായനൻ.

ഞാനും കുറേനാൾ ചിന്തിച്ചു നടന്നു.. ഇതെന്താണപ്പാ ഇങ്ങനെയൊരു പേര്? വാത്സ്യായനൻ?!
പിന്നെ ഞാനും കരുതി.. പന്ത്രണ്ട് മക്കളുള്ള പ്രഭാകരന് ജീവിതത്തിൽ ആരോടെങ്കിലുമൊക്കെ ഒരു കടപ്പാടു വേണ്ടേ? അതാവാം വാത്സ്യായനൻ.

സത്യത്തിൽ വാത്സ്യായനൻ എന്ന പേരും പേറി വാത്സ്യായനൻ കുറേ കഷ്ടപ്പെട്ടു. ബുദ്ധിമുട്ടി. 1997-2002 കാലഘട്ടത്തിൽ ഷക്കീല എന്നു പേരായ പെൺകുട്ടികൾ എത്രകണ്ട് ബുദ്ധിമുട്ടിയോ അതിനേക്കാൾ ബുദ്ധിമുട്ടി.

കാരണം, ഒരുകാലഘട്ടവും ഒരു യുഗവും തമ്മിൽ അജഗജാന്തരമുണ്ട്.

പറഞ്ഞുവന്നത് വാത്സ്യായനന്റെ കുഴിമടിയെപ്പറ്റിയാണ്.

സത്യത്തിൽ വാത്സ്യു എങ്ങനെയാണിത്ര മടിയനായിത്തീർന്നത്? ഒരു പണിയുമെടുക്കാതെ ഉച്ചവെയിലുറയ്ക്കുന്നതു വരെ കിടന്നുറങ്ങുന്നതെന്തുകൊണ്ടാണ്? ഉച്ചസൂര്യൻ ജനാലയിലൂടെ ഒളിഞ്ഞുനോക്കുമ്പോൾ വ്യാത്സുവിന്റെ ചന്തി സൂര്യനെ നോക്കി ചിരിക്കുകയാവും. പാവം സൂര്യൻ ഒരു മേഘക്കീറിനുള്ളിൽ തെല്ല് ലജ്ജയോടെ മുഖം മറച്ച് പെട്ടെന്ന് അസ്തമിച്ചെങ്കിലെന്നു വാച്ച് നോക്കും.

അയൽക്കാരൻ തറയിൽക്കിഴക്കതിൽ ഹമീദ് പറയുന്നത് വളർത്തുദോഷമാണെന്നാ. “ അന്നേ ഞാൻ പ്രഭാകരണ്ണനോട് പറഞ്ഞതാ പയ്യനെ നിങ്ങള് കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കല്ലേന്ന്..” ഹമീദ് വരുന്നവരോടും പോന്നവരോടുമൊക്കെ പറയും.

സത്യത്തിൽ ഹമീദ് പറഞ്ഞതിലും ശരിയുണ്ട്. പ്രഭാകരേട്ടനും കാർത്യായന്യേച്ചിയും വാത്സ്യുവിനെ തറയിൽ വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന നിലയിൽ കണ്ണിൽ എണ്ണഒഴിച്ചാ വളർത്തിയത്.

പക്ഷെ, ഇടക്കെപ്പൊഴോ എണ്ണ വറ്റിയപ്പോഴാണോ കണ്ണുതെറ്റിയപ്പൊഴാണോ എന്നറിയില്ല, വ്യാത്സുവിന്റെ മുൻ‌വരിയിലെ രണ്ടുമൂന്ന് പല്ലുകൾ പുഴുവരിച്ചു കൊണ്ടുപോയി.

അതെന്തായാലും കുഴിമടിയനായിത്തന്നെ വാത്സ്യായനൻ വളർന്നു. കാലം പോകെപ്പോകെ കൂടുതൽകൂടുതൽ മടിയുടെ കൊടുമുടികൾ കയറിയിറങ്ങി.

അധികമൊന്നും കാത്തു നിൽക്കാതെ പ്രഭാകരേട്ടൻ യാത്രയായി.

മറ്റു പതിനൊന്നുമക്കളും പതിനൊന്നിടത്ത്. ഒരിടത്തും പോകാതെ ഒരു പണിയും ചെയ്യാതെ പ്രീഡിഗ്രി തോറ്റ വാത്സ്യായനൻ പി.എസ്. സി റാങ്ക് ലിസ്റ്റിൽ പേരുവരുന്നതും സ്വപ്നം കണ്ട് ഉച്ചവരെ കിടന്നുറങ്ങി. തന്റെ സ്വഭാവത്തിന് സർക്കാർ ഉദ്യോഗമാണ് യോജിച്ചതെന്ന് അയാൾക്കറിയാമായിരുന്നു.

പക്ഷെ അയാൾ പരീക്ഷകൾ ഒന്നും എഴുതിയിരുന്നില്ല.

വയസ്സാം കാലത്ത് കാർത്യായനിയമ്മ വെച്ചുവിളമ്പുന്നത് തിന്നുകുടിച്ചു നടന്നു.

എന്തെങ്കിലുമൊക്കെ ജോലി ചെയ്യാനായി വാത്സ്യായനനെ ഉപദേശിക്കാത്ത ആരും ഞങ്ങളുടെ നാട്ടിലില്ല. എല്ലാം പക്ഷെ ടിയാൻ ഒരു കോട്ടുവായിൽ ആവാഹിക്കും. ആരുകേൾക്കാൻ?

രണ്ടുവർഷം മുമ്പ് പുള്ളിക്കാരന്റെ ചേട്ടൻ ഗോവർദ്ധനൻ ഗൾഫീന്നു വന്നപ്പോ നാട്ടിൽ നിന്നും കാർത്യായനിയമ്മയിൽനിന്നും അനുജനെക്കുറിച്ചു കേട്ടറിഞ്ഞതിൽ മനംനൊന്ത് ഒരു ചെറിയ പലചരക്കുകടയൊക്കെ സംഘടിപ്പിച്ചുകൊടുത്തു. വീടിനടുത്തുള്ള ജംഗ്ഷനിൽതന്നെ. അത്യാവശ്യം സാധനങ്ങളൊക്കെ ഉള്ള വലിയ തരക്കേടില്ലാത്ത ഒരു കടയായിരുന്നു അത്.

മടിയന്മാർ മുടിയന്മാരാണെന്നു പറയുന്നത് വെറുതെയാണോ? ആ കട പൂട്ടിപ്പോയതിന് പല കാരണങ്ങളുള്ളതായി പറയപ്പെടുന്നു.

1. മിക്കവാറും സമയങ്ങളിൽ കട മറ്റുള്ളവരെ ഏൽ‌പ്പിച്ച് പള്ളിയുറക്കത്തിനായി പുറപ്പെടുക.

2. സ്ഥിരമായി തുറന്നു പ്രവർത്തിക്കാതിരിക്കുക.

3. കടയുടെ ഉള്ളിൽ അങ്ങേ അറ്റത്ത് വെച്ചിരിക്കുന്ന ചെറിയ ഉള്ളി, ശർക്കര, കടലപ്പിണ്ണാക്ക്
തുടങ്ങിയ സാമഗ്രികൾ അവിടം വരെ ചെന്നെടുക്കാനുള്ള മടി കാരണം ആവശ്യക്കാരോട് അവയൊന്നും സ്റ്റോക്ക് ഇല്ലെന്നു പറയുക.

4. അളവിൽ കൂടുതൽ സാധനങ്ങൾ നൽകുക. (തൂക്കുന്ന സാധനം കൂടുതലാണെങ്കിൽ അതിൽ നിന്നു പിന്നെ തിരികെ എടുത്ത് പിന്നെ തൂക്കം അഡ്ജസ്റ്റ് ചെയ്ത് പിന്നെ ബാക്കി വന്ന സാധനം കൊണ്ടു ചെന്നു യഥാസ്ഥാനത്ത് തിരിച്ചിട്ട്... ഹൊ അതൊക്കെ ടിയാൻ ഒരു ബുദ്ധിമുട്ടായി മനസ്സിലാക്കുന്നു.)

5. ബന്ദിനോ ഹർത്താലിനോ വേണ്ടിയുള്ള നിരന്തരമായ പ്രാർഥന.

അങ്ങനെ 27.09.2006-ൽ തുറന്ന പലചരക്കുകടയുടെ തിണ്ണ 05.11.2006-ൽ വെട്ടുക, ഈരാണി തുടങ്ങിയ കടത്തിണ്ണക്കളിക്കളങ്ങളെക്കൊണ്ട് നിറഞ്ഞു. അതായതു പൂട്ടി.

ഇവനെക്കൊണ്ട് കാർത്യായനിയമ്മക്കും പൊറുതിമുട്ടി.

എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ അയല്പക്കത്തെ കുട്ടികൾ വേണം. ഒന്നു കടയിൽ പോകണമെങ്കിലോ, തീയെരിക്കാൻ അല്പം വിറകു കീറണമെങ്കിലോ, സംഘക്കെട്ടിടത്തിൽ നിന്നു നടു വേദനയുടെ ഇത്തിരി തൈലം വാങ്ങണമെങ്കിലോ ഒക്കെ അയലത്തെ സുദേവന്റെ മകനെയോ, സുധീറിനെയോ ഒക്കെ വിളിക്കണം. വയസ്സാം കാലത്തെ ഓരോ ബുദ്ധിമുട്ടുകളേ.

ഒരു ദിവസം രാവിലെ കാർത്യായനിയമ്മ അയലത്തെ കുട്ടികളെ ഓരോന്നായി വിളിച്ചു നോക്കി. ഒറ്റൊരാൾടേം അനക്കം കൂടി കേൾക്കാനില്ല. വാത്സ്യായനന്റെ അമ്മക്കാണെങ്കിൽ രാവിലെ ചായ കുടിക്കാതെ ഒരു തഞ്ചവുമില്ല. മിക്കവാറും പാലു വാങ്ങിക്കൊണ്ടുവരുന്ന കൊച്ചുകുട്ടനേം കാണാനില്ല.

“അവരെല്ലാം സമ്മേളനത്തിന് പോയി വല്യമ്മേ” – തെക്കേലെ ഗോമതി മുറ്റമടിക്കുന്നതിനിടെ പറഞ്ഞു.

കുട്ടികളെല്ലാം എറണാകുളത്ത് സി പി എമ്മിന്റെ സമ്മേളനത്തിനു പോയിരിക്കുകയാ. സി.പി.എമ്മുകാരും അല്ലാത്തവരുമായ എല്ലാ കുട്ടികളും പോയി. പച്ചക്കോൺഗ്രസ്സായ മസ്താന്റെ മോൻ ഷിബു വരെ പോയി. പിന്നെയാണോ?.. സൌജന്യമായിട്ട്, കൊച്ചിയൊക്കെ ഒന്നു കാണാമല്ലോ.

സമ്മേളനം കാരണം കാർത്യായനിയമ്മയുടെ ചായകുടി മുട്ടുമെന്ന നിലയിലായി. അപ്പോഴാണ് ഏതാണ്ട് തഴഞ്ഞിട്ടിരുന്ന ഒരു തിരു-ശരീരത്തെക്കുറിച്ച് അവർക്ക് ഓർമ്മ വന്നത്.
വാത്സ്യായനൻ..

“ആളൊരുത്തൻ ഇവിടുണ്ടായിട്ട് വല്ല ഗുണവു മുണ്ടോ? കണ്ടില്ലേ കിടന്നുറങ്ങുന്നത്? മരിക്കാൻ നേരത്ത് ഒരിറക്കു വെള്ളം കിട്ടിയാൽ ഭാഗ്യം.. ഡാ വാസൂ (അമ്മക്ക് മറ്റേ പേരു പണ്ടേ വഴങ്ങില്ല.) ഇത്തിരി പാലു വാങ്ങിക്കൊണ്ടു വാടാ .. എണീക്കെടാ നേരം ഉച്ചയാകുന്നവരെ കിടന്നുറങ്ങാ‍തെ.. ഇത്തിരി പാലുചേർത്ത തേയില വെള്ളം കുടിക്കാഞ്ഞിട്ട് ഏതാണ്ടു പോലെ.. ഡാ എനീക്കെടാ വാസുവേ..

‘ഇതു തന്നെ തള്ള പറഞ്ഞുകൊണ്ടേയിരിക്കും. തള്ളക്ക് പണ്ടേയുള്ള സ്വഭാവമാ. പാട്ടുപാടിയാൽ തന്നെ പല്ലവി മാത്രമേ പാടൂ. അതും ഏഴും എട്ടും തവണ. ഇനി തള്ള ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കും. ഉറങ്ങാനും സമ്മതിക്കില്ല. നാശം!!‘ – ഇങ്ങനെയിങ്ങനെ ചിന്തിച്ച് വാത്സ്യായനൻ തിരിഞ്ഞും മറിഞ്ഞും അക്ഷമയോടെ കിടന്നു.

വാത്സ്യായനൻ ചിന്തിച്ചപോലെ തന്നെ നിർത്താനാവാത്ത ഒരു അലാറം പോലെ കാർത്യായനിയമ്മ വായിട്ടലച്ചുകൊണ്ടേയിരുന്നു.

വാത്സ്യായനന് ശരിക്കും സഹി കെട്ടു.

പിന്നെ എഴുന്നേറ്റു വന്ന് കാർത്യായനിയമ്മയോട് ഒറ്റച്ചാട്ടം!!!

“തള്ളേ ദേ.. പാലൊക്കെ വാങ്ങിക്കൊണ്ടുവരാം.. പക്ഷെ ഇതു ഞാൻ എഴുന്നേറ്റതായിട്ട് കൂട്ടരുത്”!!

വാത്സ്യായനൻ ഇറങ്ങി നടന്നു..

6/13/09

ഒരു കൊടുംഭീകരന്റെ കൊടും ചെയ്തികൾ!!

അവൻ ഒരു കൊടും ഭീകരനാകുന്നു..

വിമാനങ്ങളെ റാഞ്ചിയെടുത്ത് ചുഴറ്റി എറിയും...

അതിനുള്ളിലെ പൈലറ്റിനെ വലിച്ചിറക്കി

വെള്ളത്തിൽ മുക്കിക്കൊല്ലും.

തീവണ്ടികൾ വരുന്ന വഴികളിലെ

റെയിൽ പാളങ്ങളിൽ വളഞ്ഞവ നിവർത്തും

നിവർന്നവ വളയ്ക്കും.

തീവണ്ടികൾ പാളം തെറ്റും.

തീർന്നില്ല, ബോഗികൾ ഒന്നൊന്നായി

അടർത്തി മാറ്റി നിഷ്കരുണം തകർത്ത്

താണ്ഡവ നടനമാടും.


കഴിഞ്ഞ ഒരുവർഷത്തിനുള്ളിലെ ഭീകരപ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു.

ജനുവരി- ഫെബ്രുവരി : 3 കാറുകൾ, 2 ഫ്ലൈറ്റുകൾ, 1 യു. എസ്. റോക്കറ്റ്.

മാർച്ച് - ഏപ്രിൽ: 4 ചൈനീസ് വിമാനങ്ങൾ, 1 റിമോട്ട് സ്റ്റേഷൻ, 1 മിറ്റ്സുബിഷി ലാൻസർ കാർ.

മേയ് - ജുൺ : 2യു. എസ് യുദ്ധവിമാനങ്ങൾ.

ജൂലായ് - ആഗസ്റ്റ്: 2 ബ്രിട്ടീഷ് കപ്പലുകൾ, 1 ഹമ്മർ,

സെപ്റ്റംബർ - ഒക്ടോബർ: ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആസൂത്രണത്തിലായിരുന്നു എന്നു കരുതപ്പെടുന്നു.

നവംബർ - ഡിസംബർ: 2 M40 വിമാനങ്ങൾ, 2 കാറുകൾ, 3 മിലിട്ടറി ജീപ്പുകൾ, 2 യു എസു ടാങ്കുകൾ, 1 ബൈക്ക്, 1 റോക്കറ്റ്

ആളപായം വേറെ..



മിഷൻ ‘പരിപ്പെടുക്കൽ’ എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ഭീകര പരമ്പരയുടെ ഒരു ചിത്രം മാത്രമേ ഇപ്പോൾ പുറത്തു വന്നിട്ടുള്ളൂ..








3/27/09

നമുക്ക് എന്തിനാണ് ഇത്രയും അക്ഷരങ്ങള്‍?

മലയാളം മരിക്കുന്നു, ഇപ്പം മരിക്കും, മരിക്കാൻ പോകുന്നു എന്നൊക്കെ നമ്മുടെ ബുദ്ധിജീവികളും ഭാഷാ വിശാരദന്മാരുമൊക്കെ നിലവിളിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. എന്നാല് മലയാളത്തിന്റെ മരണവും കാത്തു കഴിയുന്ന ഒരു യുവ തലമുറയെ നമുക്കിന്നു കാണാൻ കഴിയും. മലയാളം യുണികോടുകൾ ബ്ലോഗുകളിലൊക്കെ തിമിർത്ത് പെയ്യുന്നുണ്ടെങ്കിലും സൈബർ ലോകത്ത് ഇന്നും മംഗ്ലീഷ് തന്നെയാണ് സാധാരണ ഉപയോക്താവിന്റെ ഭാഷ . ഇന്ഗ്ലിഷിന്റെ ലിപി ഉപയോഗിച്ച് മലയാളത്തില് ആശയ വിനിമയം നടത്തുന്ന വിരോധാഭാസം ഈ കാലത്തിന്റെ മാത്രം പ്രത്യേകതയാണ്. സൈബർ ലോകത്ത് മാത്രമല്ല മൊബൈല് ഉൾപ്പടെയുള്ള നൂതന ആശയ വിനിമയ സംകേതങ്ങളില് "വരമൊഴി"ക്കോ അഞ്ജലി ലിപിക്കോ ഒരു മറുമരുന്നാകുവാൻ ഇനിയും സാധിച്ചിട്ടില്ല. മറ്റു പല മലയാളം ടൈപ്പിംഗ് സോഫ്റ്റ്‌വെയറുകൾ ലഭ്യമാണെങ്കിലും അവയൊക്കെ അനായാസം കൈകാര്യം ചെയ്യാൻ അതി വൈദഗ്ധ്യം തന്നെ വേണം.

ഈ ദുര്‍ഘടാവസ്ഥക്ക് കാരണം മലയാളത്തിലെ അക്ഷരങ്ങളുടെ എണ്ണപ്പെരുക്കമാണ് .
സത്യത്തില്‍ നമുക്കെന്തിനാണ് ഇത്രയും അക്ഷരങ്ങൾ??
(നമുക്കെന്തിനാണാവോ ഇത്രയും അക്ഷരങ്ങൾ?)

മലയാളത്തിലെ പല അക്ഷരങ്ങളും വളരെ അപൂര്‍വമായിട്ടു മാത്രമേ ഉപയോഗിക്കാറുള്ളൂ. ഉദാ: "ഋ"എന്ന അക്ഷരം. ഈ അക്ഷരം ഋഷി, ഋഷഭം, ഋതു എന്നിങ്ങനെ വളരെ അപൂര്‍വ്വം ചില സംസ്കൃത വാക്കുകളെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഘ, ഛ, ഠ, ഢ തുടങ്ങിയ അക്ഷരങ്ങളുടെ അവസ്ഥ ഇതിനേക്കാള്‍ 'ഭീകരമാണ് . ' സംസ്കൃത പദങ്ങളെ ഉള്‍ക്കൊള്ളുവാന്‍ വേണ്ടി മാത്രം മലയാളത്തെ അസംസ്കൃതമാക്കി നിര്‍ത്തലാണ് ഇവയുടെ ഒക്കെ പണി.

ഇതിനേക്കാള്‍ കലികയറും അക്ഷരങ്ങളുടെ ഉച്ചാരണ രീതി ശാസ്ത്രതെക്കുറിച്ചു പറയുകയാണെങ്കില്‍. ഖ' യുടെയും ഘ''യുടെയും ഉച്ചാരണ വൈജാത്യങ്ങള്‍ നമ്മില്‍ എത്രപേര്‍ക്കറിയാം? ഇതിന്റെ പേരില്‍ എത്ര ടി വി അവതാരകരും വാര്‍ത്ത വായനക്കാരുമാണ് പഴി കേള്‍ക്കുന്നത്? ഇടക്കിടെ അവരെയൊക്കെ കുറ്റപ്പെടുതുന്നതിനു പകരം,
ഏതാണ്ട് ഒരേ രീതിയിലുള്ള ശബ്ദങ്ങള്‍ക്ക്‌ ഒരൊറ്റ അക്ഷരമായി നിജപ്പെടുത്തുന്നതല്ലേ നല്ലത്?എങ്കില്‍ തന്നെ പകുതി അക്ഷരങ്ങള്‍ കുറഞ്ഞു കിട്ടും.
എന്തായാലും മലയാള ലിപികളുടെ പുനര്‍നിര്‍ണയം കാലഘട്ടത്തിന്റെ ആവശ്യം ആയിത്തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇപ്പോഴുള്ള മംഗ്ലീഷ് വിനിമയം ചാറ്റ് റൂമുകള്‍ ചാടി പുറത്തേക്കു പടരും എന്നുതന്നെ ഉറപ്പിക്കാം.
മനസ്സില്‍ ഉയരുന്ന മറ്റൊരു ചോദ്യം, "തമിഴില്‍ "ഗണപതി"ക്കും "മുരുകന്‍"ഉം ഒരേ "ക" തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ദ്രാവിഡ ഭാഷയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന മലയാളം, ലിപി നിര്‍ണയത്തില്‍ ആഢ്യ- ആര്യ ഭാഷയായ സംസ്കൃത ത്തോടുള്ള വിധേയത്വം തുടരേണ്ടതുണ്ടോ എന്നാണ്‌.
''നിലനില്‍ക്കുക" എന്നത് "നിലനില്കുക " എന്നും എഴുതാമെന്കില്‍, ല്‍ "എന്ന ചില്ലിനെ നിലനിര്‍ത്തുന്നത്‌ എന്താണ്? (ഈ വാക്യം താങ്കളുടെ സ്ക്രീനില്‍ ഏതൊക്കെ അക്ഷരങ്ങളില്‍ എങ്ങനെയൊക്കെ display ചെയ്യും എന്ന് അറിയില്ല.. ഈ ഗതികേട് എന്റേതോ അതോ മലയാളത്തിന്റെതോ?)

3/12/09

റൌണ്ട് എബൌട്ട്

മണല്‍ക്കാറ്റില്‍ മുഖം ചുവന്നതു നിന്നെ ഓര്‍ത്തിട്ടാണ്..
അപ്പോള്‍ ഈന്തപ്പനകള്‍ കുലുങ്ങിച്ചിരിച്ചു.
ഞാന്‍ ഒരു പുള്ളിത്തോര്‍ത്തുകൊണ്ട് മുഖം മറച്ചു.
തിരക്കേറിയ സിഗ്നലുകളില്‍ പിക്ക്-അപ് നിര്‍ത്തുന്പോഴൊക്കെ
ഞാന്‍ നിന്നെക്കുറിച്ചോര്‍ത്തു... എന്നെക്കുറിച്ചോര്‍ത്തു..
ജീവിതത്തിന്റെ നിറങ്ങള്‍ എല്ലാം കൊഴിഞ്ഞ്
പച്ചയും മഞ്ഞയും ചുവപ്പും മാത്രം ബാക്കിയായത്.
ചുവപ്പില്‍ ദീര്‍ഘ ശ്വാസം വിട്ടു..
പച്ചയില്‍ തിരക്കിട്ടോടി..
മഞ്ഞയില്‍ അനിശ്ചിതത്വം തുടര്‍ന്നു..
ചൂടുവെള്ളത്തില്‍ കുളിച്ചുപുതപ്പില്‍ ഉറങ്ങി.
ഡിസംബറില്‍ തണുത്തുറഞ്ഞ ഒരു സൂര്യന്‍ ഉദിച്ചസ്തമിച്ചു..
സ്വപ് നങ്ങളില്‍ പോലും തണുപ്പ്.
വതനിയ ടവറിന്റെ ഇരുപതാം നിലയില്‍ വെല്‍ഡിംഗ് റോഡ് കത്തുന്പോള്‍
നീ ചിരിക്കുന്നതു ഞാന്‍ കണ്ടു.
ഇന്നലെ ടേബിള്‍ ലാന്പിന്റെ ഇത്തിരിവെട്ടത്തില്‍ എഴുതിയ കത്ത്
സുബൈറിന്റെ ലഗേജില്‍ അത്തര്‍ മണമേറ്റ് യാത്രയായിട്ടുണ്ട്.
പൊട്ടിക്കുന്പോള്‍ കണീ‍രിന്റെ ഗന്ധമെന്ന്എന്നത്തേയും പോലെ നീ പറയുമായിരിക്കും.