11/17/14

The Curious Case of AAM AADMI PARTY

രണ്ട് ദിവസം മുമ്പ് HBO-യിൽ അവിചാരിതമായി ആ പടം ഒന്നൂടെ കണ്ടു. The Curious Case of Benjamin Button.
ഒരാളുടെ കാലചക്രം തിരിഞ്ഞു കറങ്ങുന്നതും അതോടനുബന്ധിച്ച അന്ത:സംഘർഷങ്ങളുമാണ് ഇതിവൃത്തം. ബെഞ്ചമിൻ ബട്ടൺ ജനിക്കുന്നതുതന്നെ വൃദ്ധനായാണ്. പ്രസവത്തോടെ അമ്മ മരണപ്പെടുന്നു. ചുക്കിച്ചുളിഞ്ഞ തൊലിയും ദേഹം മുഴുക്കെ വടുക്കളുമായി ജനിച്ച കുഞ്ഞു ബെഞ്ചമിന്റെ കോലം കണ്ട് അച്ഛൻ ബട്ടനും അവനെ കയ്യൊഴിയുന്നു. പിന്നെ അവനെ വളർത്തുന്നതൊക്കെ ക്യൂനി എന്നൊരു സ്ത്രീയാണ്. അകാല വാർദ്ധക്യമാണെന്നും കുറഞ്ഞകാലമേ ജീവിച്ചിരിക്കൂ എന്നും വിധിയെഴുതപ്പെട്ട ബെഞ്ചമിന്റെ ജീവിതം പക്ഷേ നേരേ തലതിരിഞ്ഞൊരു ഭ്രമണ പഥം തെരഞ്ഞെടുത്തു. ബെഞ്ചമിന്റെ മനസ്സ് എപ്പോഴും അവന്റെ ശരീരത്തിന് എതിരായിരുന്നു. ശരീരം വയസ്സനായിരുന്നപ്പോൾ അവന്റെ ഉള്ളം ഒരു കൊച്ചുകുട്ടിയുടേതായിരുന്നു. നരച്ച മുടിയും തളർന്ന ശരീരവുമായി അവൻ തന്റെ കളിക്കൂട്ടുകാരിയായ ഡെയ്സിയോടൊപ്പം ഒളിച്ചേ കണ്ടേ കളിച്ചു.  അതുപോലെ ശരീരം ചെറുപ്പം പ്രാപിച്ചപ്പോൾ അവന്റെ മനസ്സ് വൃദ്ധന്റേതായിരുന്നു. പടം കാണാത്തവുള്ളതുകൊണ്ട് കഥ അധികം പറയുന്നില്ല. എന്തായാലും അപാരമായ ഇതിവൃത്തമുള്ള ഒരു അപാര സിനിമയാണ് "ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൻ". ബ്രാഡ് പിറ്റിന്റെ അപാരമായ അഭിനയത്തികവും ഫോട്ടോഗ്രാഫിയും മേക്കപ്പിലെ സൂക്ഷ്മതയും ചിത്രത്തിന്റെ അപാരതയ്ക്ക് മിഴിവേറ്റുന്നുണ്ട്.

 ഏകദേശം ബെഞ്ചമിൻ ബട്ടന്റെ അതേ ഗതിയാണ് ആം ആദ്മി പാർട്ടിക്കും എന്ന് തോന്നുന്നു. ജനിച്ചപ്പോൾ തന്നെ വലിയ കോലാഹലവുമായി രംഗപ്രവേശം. കാലങ്ങളായി കൊണ്ടും കൊടുത്തും വളർന്ന മറ്റേതൊരു രാഷ്ട്രീയപ്പാർട്ടിയേയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള വളർച്ച. മുല്ലപ്പൂ വിപ്ലവത്തെ അനുസ്മരിപ്പിക്കും വിധമുള്ള മഹാ സംഗമങ്ങൾ.. സമരങ്ങൾ. ഒരു സംസ്ഥാനത്തിന്റെ തന്നെ ഭരണം കൈക്കലാക്കി. ബെഞ്ചമിനെപ്പോലെ ഉള്ളം കൊച്ചുകുട്ടിയുടേതായിരുന്നതുകൊണ്ട് അത് എറിഞ്ഞു പൊട്ടിച്ചു. പിന്നെയും അഴിമതിക്കെതിരേ ക്യാമ്പയിനുകൾ. പ്രസംഗങ്ങൾ. മോഡിയെ വെല്ലുവിളിച്ചുള്ള മത്സരങ്ങൾ. ലോക് സഭാ ഇലക്ഷൻ കഴിഞ്ഞതോടു കൂടി മങ്ങി. പത്തുവയസ്സ് കുറഞ്ഞു. ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിൾ പ്ലസ്സിലും എന്നുവേണ്ട എല്ലായിടത്തും ഇരിക്കപ്പൊറുതി തരാത്ത രീതിയിലുള്ള പോസ്റ്റർ ഒട്ടിക്കലായിരുന്നു. ദിവസം 24 പോസ്റ്ററെങ്കിലും ആം ആദ്മിയുടെ വക സ്ക്രീനിൽ നിന്ന് ഉരുട്ടിമാറ്റിക്കൊണ്ടിരുന്നു. ആ പോസ്റ്റർ നിർമ്മാതാക്കളൊക്കെ ഇപ്പോൾ ഏത് പാർട്ടിയിൽ പോയി ചേർന്നോ ആവോ.. എന്തായാലും ആം ആദ്മി പാർട്ടി വന്നുവന്ന് കൗമാര ദശയിൽ എത്തിനിൽക്കുന്നു. അതിന്റെ മനസ്സ് ഇപ്പോൾ വലിയ പാർട്ടിക്കാർ ചിന്തിക്കുന്നതുപോലെയാണെന്ന വൈരുദ്ധ്യം ഉണ്ടെന്നു മാത്രം. ഡൽഹി ഇലക്ഷനോടെ ആം ആദ്മി പാർട്ടി അതിന്റെ ജീവിത ചക്രത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

ഇന്ത്യമുഴുക്കെ അലയടിച്ച ഒരു അഴിമതി വിരുദ്ധ പ്രസ്ഥാനം മറ്റെല്ലാം മറന്ന് ഡൽഹിയിലെ കുടിവെള്ള പ്രശ്നത്തിലും കറണ്ട് ബില്ലിലും കുടുങ്ങി അവസാനിക്കും. പ്രേക്ഷകന് വേദന മാത്രം ബാക്കി!!

ഷംസിക്ക ഒരു മുക്രി ആകുന്നു..

ഡൽഹി ഇമാമിന്റെ മകന്റെ സ്ഥാനാരോഹണം വിവാദമായിരിക്കുന്ന സമയമാണിത്. വ്യവസായ പ്രമുഖർക്കും രാഷ്ട്രത്തലവന്മാർക്കും ആതിഥ്യമരുളാൻ തക്കവണ്ണം ശേഷിയുള്ള പള്ളിയും ഖാദിയും മുക്രിയുമൊക്കെയുള്ള 'മഹല്ലുകൾ' ഈ രാജ്യത്തുണ്ടെന്ന് മനസ്സിലായത് ഇപ്പോഴാണ്. പാവം ഷംസിക്ക! ഷംസിക്കയും ഒരു മഹല്ലിലെ മുക്രിയായിരുന്നു.. ഒന്നും രണ്ടുമല്ല.. 40 വർഷം. നീണ്ട നാല്പത് വർഷം!! ഈ നാല്പത് കൊല്ലവും ആ പള്ളിക്കു ചുറ്റുമുള്ള നാനാജാതി മതസ്ഥരായവർ ഉറക്കമെണീറ്റതും, അരി അടുപ്പത്തിട്ടതും, പശുവിനെ കറന്നതും, അത്താഴം കഴിച്ചതും ഒക്കെ ഷംസിക്കയുടെ ബാങ്ക് കേട്ടായിരുന്നു. പിന്നെ, നിസ്കാരം! അത് വേണ്ടവർ നിസ്കരിച്ചു. വേണ്ടാത്തവർ നിസ്കരിച്ചില്ല.!!

ഷംസിക്ക ബാങ്കിനും ഇഖാമത്തിനും പുറമേ പള്ളിയിലെ, പായകൾ വൃത്തിയാക്കി,  മാറാലകൾ തൂത്തുമാറ്റി, പള്ളിക്കുളത്തിലെ സിലോപ്പിയകൾക്ക് തീറ്റകൊടുത്തു.. വിശ്രമവേളകളിൽ വാതിൽപ്പടിയിൽ ചാരി പള്ളിക്കാട്ടിലെ ഖബറിൻ കൂട്ടങ്ങളിലേക്ക് കണ്ണും നട്ടിരുന്നു.. രാവിലെ നാല് മണിമുതൽ രാത്രി ഒൻപത് മണിവരെ ഷംസിക്ക പള്ളിയിൽ തന്നെ ഉണ്ടാവും. ഒരുപക്ഷേ എനിക്ക് പരിചയമുള്ളതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ജോലിസമയം! 17 മണിക്കൂർ! പള്ളിപരിപാലനവും ബാങ്ക് വിളിയും കൂടാതെ മുടികളച്ചിൽ വിവാഹം, വിവാഹ നിശ്ചയങ്ങൾ, ഗൾഫിൽ പോക്ക്,  മരണം, മൂന്നാം ഫാത്തിഹ, ഖത്തം തുടങ്ങി ജനനവും ജീവിതവും മരണവുമായി ബന്ധപ്പെട്ട സകല സംഗതികൾക്കും ഷംസിക്ക ഉണ്ടാവും ഉസ്താദിന്റെ കയ്യാളായി.. അതുവഴി എന്തെങ്കിലും കൈമടക്ക് തടയാറുമുണ്ടായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങൾ തലപൊക്കിയതോടെ ആ കൈ മടങ്ങാതെയായി.

നാല്പത് ദിവസം തുടർച്ചയായി സുബ്‌ഹി നിസ്കരിച്ചാൽ സ്വർഗാവകാശി ആവും എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെങ്കിൽ ഷംസിക്ക ഇതിനകം തന്നെ എത്രയെത്ര സ്വർഗങ്ങൾക്ക് അവകാശിയായിരിക്കണം?! ഈ ചെറിയ മനുഷ്യന്റെ നെറ്റിയിലെ വലിയ നിസ്കാരത്തഴമ്പുകൾ പലപ്പോഴും സ്വർഗത്തിന്റെ ഭൂപടം പോലെ തോന്നിച്ചു.

 ഷംസിക്കായ്ക്ക് വയസ്സായി. പഴയതുപോലെ വയ്യ. രണ്ട് മക്കളുണ്ട്. ഒരാൾ ഷംസിക്കയുടെ തനിപ്പകർപ്പാണ്. അവശനായ ഷംസിക്ക പള്ളിസർവ്വീസിൽ നിന്നും ഈയിടെ വിരമിച്ചു. അവസാനമാസം അയാൾ വാങ്ങിയ ശമ്പളം 1500 രൂഫ. നാല്പത്തി അഞ്ചു കൊല്ലമായി ഇൻക്രിമെന്റ് കിട്ടിക്കിട്ടി എത്തിച്ചേർന്ന തുകയാണത്. ആയിരത്തഞ്ഞൂറു രൂഫാ.. പെൻഷനായി ഒന്നുമില്ല. മാസാമാസം എന്തെങ്കിലും കൊടുത്തേക്കണമെന്ന് നാട്ടിലെ പ്രമാണിമാരെ പറഞ്ഞേല്പിച്ചിട്ടുണ്ട് എന്നറിയുന്നു. അതുവാങ്ങാൻ ഷംസിക്ക മാസാമാസം അവരുടെ മുന്നിൽ കൈനീട്ടണം!!

ഈ മഹല്ല് കമ്മിറ്റിയും മഹല്ലിലെ ഇടയന്മാരും കുഞ്ഞാടുകളുമൊക്കെ നരകത്തിൽ പോകാൻ ഷംസിക്കായ്ക്ക് അനുവദിച്ചുകൊടുത്ത ഈ 'ദാനം' മതിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. മരിച്ചു സ്വർഗത്ത് ചെല്ലുമ്പോൾ ഷംസിക്കയോട് ദൈവം ഇങ്ങനെ പറയുമായിരിക്കും: "ഷംസേ, നിന്റെ നാട്ടിൽ അന്ന് ഞാൻ കല്ലുമഴ പെയ്യിക്കാതിരുന്നത് നീ അവിടെ  ഉള്ളതുകൊണ്ട് മാത്രമായിരുന്നു.."

വര്‍ഷം - ഇകിറു


സിനിമ എന്തെങ്കിലും സന്ദേശം പകർന്നു തരുന്നതാവണം എന്ന് നിങ്ങൾ ശഠിക്കുന്നുണ്ടെങ്കിൽ വർഷം കാണുന്നത് നന്നായിരിക്കും. പിന്നെ, കുറോസാവയുടെ 'ഇകിറു'. അത് പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റഫ്ഫാണ്. 1952 ജപ്പാൻ മോഡൽ. വതനബെ എന്നൊരു സർക്കാർ ഉദ്യോഗസ്ഥൻ. സർക്കാർ ഓഫീസിലെ ഫയൽ കൂമ്പാരങ്ങളും പൊടിയും മാറാലയും കണ്ടുമടുത്തൊരു ജന്മം. അതിന്റെ കൂടെ ഇപ്പോഴിതാ അയാൾക്ക് ആമാശയ ക്യാൻസറും. ജീവിക്കാൻ ഉള്ള മൂഡും പോയി. നിരാശ. കടുത്ത നിരാശ. നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള കാലമെങ്കിലും സന്തോഷിച്ച് അടിച്ചുപൊളിച്ചു കഴിയണം. ഒരു കൂട്ടുകാരൻ അയാളെ ബാറിലും നൈറ്റ് ക്ലബ്ബിലും ഒക്കെ കൊണ്ടുപോയി. കാശ് എത്രവേണമെങ്കിലും മുടക്കാം. സന്തോഷിക്കണം. പക്ഷേ അതിലൊന്നും സന്തോഷം പോരാത്തതുപോലെ.
ഇതിനിടെയാണ് അവള് വന്നത്. ടോയോ. സഹപ്രവർത്തക. ആ നരകത്തീന്ന് ജോലി രാജിവെച്ചു. ദരിദ്രയെങ്കിലും ജീവിതം ആസ്വദിക്കുന്നവൾ. വതനബെ അവളോടൊപ്പം കൂടുന്നു. അവളുടെ പിഞ്ചിയ സോക്സുകൾക്കു പകരം പുതിയതൊന്ന് അയാൾ വാങ്ങിക്കൊടുക്കുന്നു. അപ്പോൾ ഉള്ളിൽ എന്തോ ഒരു സന്തോഷത്തിന്റെ തിരയിളക്കം. ദാനമോ സഹായമോ എന്തോ ആവട്ടെ. അത് അയാളെ സന്തോഷവാനാക്കുന്നു.
പിന്നീട് ദിനങ്ങൾ എണ്ണപ്പെട്ട വതനബെയെ നമ്മൾ കാണുന്നത് ഉന്മേഷവാനായാണ്. അയാൾ തന്റെ കോളനിക്കടുത്ത് അഴുക്കു ജലം കെട്ടി കൊതുകുകൾ മുട്ടയിട്ട് കൂത്താടികൾ പെരുകിയ ഒരിടം സുന്ദരമായ ഒരു പാർക്ക് ആക്കി മാറ്റുന്നു. അതിനുവേണ്ടി അയാൾ സർക്കാരിന്റെ ഓഫീസായ ഓഫീസുകളൊക്കെ ഓടി നടക്കുന്നു. തന്റെ ജീവിതം ഇപ്പോൾ എത്ര സാർഥകമാണെന്ന് വതനബെ തിരിച്ചറിയുന്നു.
മമ്മൂട്ടിയുടെ "വർഷ"ത്തിലെ കഥാപാത്രവും അങ്ങനെ ഒരാളാണ്. എല്ലാം തകർന്ന് ജീവിതത്തിന് അർഥമില്ലെന്ന് നിരാശനായിരിക്കുമ്പോൾ ചെയ്യുന്ന ഒരു ദാനം അയാളിൽ സന്തോഷം നിറയ്ക്കുന്നു. പിന്നീട് അത് അയാളുടെ ജീവിത സങ്കല്പങ്ങളെയെല്ലാം അട്ടിമറിച്ച് സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയായിത്തീരുന്നു അയാൾ.
"അപരന്ന് സുഖത്തിനാചരിക്കുന്നവ
അവനവനാത്മസുഖമായിത്തീരുന്നു" എന്ന് ഗുരുവചനത്തെ തിരുത്തുന്നു രണ്ട് ചിത്രങ്ങളും.

11/2/14

ചുംബനാനന്തര സീനുകൾ..!

"അണ്ണാ.. സദാശിവണ്ണാ.."
"എന്തിരെടേ മുരുകാ കിടന്ന് കാറണത്?!
"അണ്ണാ ദോ പാലാരിവട്ടം ഓമന ഇങ്ങാട്ട് കലി തുള്ളി വരുന്നൊണ്ട്"
"ഇങ്ങാട്ടാ? എന്തിരിന്? അവൾടെ എടപാടെല്ലാം തീർത്ത് വിട്ടില്ലേടേയ്.."
"ഇതെന്തിരണ്ണാ അണ്ണന്റെ ചുണ്ടൊക്കെ മുറിഞ്ഞിരിക്കണത്.. ഇന്നലെ ആരേലും കേറിക്കടിച്ചാണ്ണാ?  "
"അത് വിട്!.. ഇത് ഇന്നലെ പ്വാലീസാര് വലിച്ച് വണ്ടീക്കേറ്റുമ്പം ആ തുരുമ്പിച്ച ഗ്രില്ലിലൊന്ന് ഒരഞ്ഞതാ.. നീ കാര്യമ്പറയ്.. ഓമന എന്തിരിനെടേയ് ഇങ്ങോട്ട് വരണത്?"
"ആണ്ടെ വരണൊണ്ട് കേട്ടോ.. "
"കടവുളേ.. എവള് ഇങ്ങാ 
ട്ട് തന്നെയാണല്ലാ വരണത്.."
"ഇതൊന്നും ഈ 750 ഉലുവകൊണ്ടൊന്നും നടപടിയാവുകേല സാറേ .. സാറ് എന്റെ സ്ഥിരം കസ്റ്റമറായതു കൊണ്ടാണ് ഇന്നലെ നാലഞ്ച് കസ്റ്റമറൊണ്ടായട്ടും ഞങ്ങ സാറിന്റെ സമരത്തിന് വരാമെന്നേറ്റത്"
"അതിനിപ്പം എന്തിരാണ് കൊഴപ്പം?"
"എന്താണ് കൊഴപ്പമെന്നാ? മേലനങ്ങി ജോലി ചെയ്യണ്ടല്ലാ, ചുണ്ടനങ്ങി എന്തെങ്കിലും ചെയ്താമതിയല്ലാന്ന് കരുതി സമരത്തിന് പോയതാണ്. അവിടെച്ചെന്നപ്പം ദാണ്ടെ കിടക്ക്ന്ന്.."
"എന്തിര് പറ്റിയെന്നാണ് ഓമന പറയ്ന്നത്?"
"ഞാങ്കര്തി കായലോരത്തെ ഏതെങ്കിലും മരത്തിന്റെ മൂട്ടിലിരുന്ന് രണ്ട് ഉമ്മം കൊടുത്താ മതീന്ന്. അവിടെച്ചെന്നപ്പണ്ടല്ലാ.. ഒരു ഫുട്ബാള് കളി കാണാനുള്ള ആൾക്കാര് ഉമ്മം കാണാൻ നിക്കണ്. ഓമന വൃത്തികെട്ടവാളാണെങ്കിലും ഒണ്ടല്ലാ, ഇത്രേം ആൾക്കാര്ടെ മുന്നിവെച്ച് ഉമ്മം കൊടുക്കാമ്മാത്രം ചെറ്റയല്ല സാറേ.. "
"അതിനിപ്പം എന്തിര്? അവിടേ വേറേം ആളുകൾ ഒണ്ടാരുന്നല്ലാ, നെനക്ക് മാത്രം എന്തിര് ഇത്ര നാണം വരാനക്കൊണ്ട്? ദേ, വെറുതേ ശീലാവതി ചമയല്ല് കേട്ടാ.."
"അത് നുമ്മ എന്തായാലും സഹിച്ച്. ചെറുപ്പക്കാര് പുള്ളങ്ങള് കിസ്സ് ചെയ്യാൻ വരുന്നെന്ന് പറഞ്ഞത് കേട്ട് മേക്കപ്പൊക്കെ ഇട്ട് ചെന്നപ്പം ഒരുത്തൻ എന്നെപ്പിടിച്ച് ഒരു കാർന്നോർടെ കയ്യിലോട്ട് ഇട്ടു കൊടുത്ത്.. എന്റെ ദൈവമേ,, അയാൾടെ ഒരു നോട്ടോം ഭാവോം.. ത്ഭൂ.. തൈക്കെളവൻ!!" പോലീസുകാര് ഉന്തിത്തെള്ളി വണ്ടീൽ കേറ്റുന്നേന്റെടയ്ക്ക് സകല തെണ്ടികളും കേറി ഉമ്മവെച്ച്.. ഇത്രേം കസറ്റമേഴ്സിനെ ഒന്നിച്ച് ഒരു കാലത്തും ഈ ഓമന ഡീല് ചെയ്തിട്ടില്ല സാറേ.. അതുകഴിഞ്ഞോ? പോലീസ് സ്റ്റേഷനിപ്പോയി പാതിരാത്രിവരെ കുത്തിയിരുന്ന്.. മാതൃകാ പോലീസാണെങ്കിലും ഒണ്ടല്ലാ, ലവമ്മാർടെ നോട്ടം ശരിയല്ലാർന്ന്.. ദൈവകൃപകൊണ്ട് വീടുപിടിച്ചെന്ന് പറഞ്ഞാ മതിയല്ലാ.. അതുകൊണ്ട് ഈ കഷ്ടപ്പാടിനെലാങ്കൂടി രൂപാ 5000 എങ്കിലും കിട്ടാതെ ഓമന ഇവിടുന്ന് പോന്നില്ല"
"ഡേ മുരുകാ എവളെ ഇവിടുന്നെടുത്തോണ്ട് പോടേ,, സരള ജോലികഴിഞ്ഞ് ഇപ്പം വരും"
"അണ്ണാ.. പണി പാളി.."
"ഓഹോ.. അപ്പോ ഇതാരുന്നല്ലേ നിങ്ങടെ പരിപാടി.. കണ്ട അറുവാണിച്ചികളെയൊക്കെ വീട്ടിൽ വിളിച്ചുവരുത്താൻ നാണമില്ലേ മനുഷ്യാ നിങ്ങക്ക്..?? രണ്ടു പിള്ളേരുടെ തന്തയാണെന്ന കാര്യമെങ്കിലും നിങ്ങൾ ഓർത്തില്ലല്ലോ.. നിങ്ങക്കറിയാവോ.. കൊല്ലം അഞ്ചായി നിങ്ങളെന്നെ ഒന്നു ഉമ്മവെച്ചട്ട്.. കണ്ടവളുമാരെയൊക്കെ.. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.. ഇനി ഒരു നിമിഷം ഞാനിവിടെ നിക്കത്തില്ല.. "
"സരളേ നീയാ പെട്ടീം പ്രമാണോമൊക്കെ അകത്ത് കൊണ്ട് വെക്ക്.."
"ഇല്ല, ഇനി ഒരുനിമിഷം ഞാനിവിടെ നിക്കത്തില്ല ഞാൻ പോന്നു.. പിന്നെ, വൈകുംനേരം കോഴിയെ പിടിച്ച് അടയ്ക്കാൻ മറക്കണ്ട.."
"സരളേ.. നിക്ക്, പറയട്ടെ.. അതൊക്കെ ഹോമോസാപ്പിയൻസിന്റെ ബയോളജിക്കലായിട്ടുള്ള....