7/28/18

ഇമ്യൂൺ സിസ്റ്റം

പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ തുടങ്ങിയാൽ നേർച്ചയാക്കപ്പെട്ട ഒരു ആടിനെയും കൊണ്ട് വീടുവീടാന്തരം കയറിയിറങ്ങുന്നൊരു ഇമ്യൂൺ സിസ്റ്റം പണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നു. വസൂരിയും, കോളറയുമൊക്കെ ഇങ്ങനെ പിടിച്ചു നിർത്തിയിരുന്നതായി പഴമക്കാർ പറയുന്നു. ഈ കലാപ്രകടനം കാണാൻ വളരെ അപൂർവ്വമായേ എനിക്ക് അവസരം ഉണ്ടായിട്ടുള്ളൂ. സുന്നികൾ കണ്ടെത്തി പരിപാലിച്ചുപോന്ന ഇത്തരം രോഗപ്രതിരോധ രീതികൾക്കെതിരേ ചില പുത്തനാശയക്കാർ പ്രചാരണം അഴിച്ചു വിടുകയും കാലക്രമേണ അവരോട് പിടിച്ചു നിൽക്കാനാവാതെ ഈ ആചാരം അന്യം നിന്നുപോവുകയും ചെയ്തു.

എനിക്ക് ഓർമ്മയുള്ള ആടുനേർച്ച ചിക്കൻ പോക്സിനെതിരേയുള്ളതായിരുന്നു. ഹൈദ്രോസ് തങ്ങളുടെ അടുത്ത് അതിനു പറ്റിയ ലക്ഷണമൊത്ത മുട്ടനാടുകൾ ഒന്നുരണ്ടെണ്ണം എപ്പോഴും ഉണ്ടാവും. നാഗൂറിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. കണ്ടാലും നല്ല ലുക്കാണ്. നല്ല താടിയൊക്കെയായിട്ട്, ബാഖിയാത്തുസ്വാലിഹാത്തില്‍നിന്ന് ബാഖവി ബിരുദം നേടിയശേഷം ഇപ്പോൾ ഏതോ മുസ്ലിം സംഘടനയുടെ മൗലാനയായി വാണരുളുകയാണെന്നുപോലും തോന്നിപ്പോകും. അജ്ജാതി ആടുകൾ!.

ഹൈദ്രോസ് തങ്ങൾ താൻ ചെയ്യുന്ന ജോലിയിൽ നല്ല ശുഷ്കാന്തിയുള്ള ആളാണ്. ഉഷ്ണകാലം വരുന്നതോടനുബന്ധിച്ച് ചിക്കൻപോക്സിന്റെ കുരുക്കൾ അവിടവിടെയായി മുളയ്ക്കാൻ തുടങ്ങുമല്ലോ. അതിനും മുമ്പേ അദ്ദേഹം തന്റെ ആടുകൾക്ക് നല്ല തീറ്റകൊടുത്ത് കനപ്പിച്ച് ഒരുക്കി നിർത്തും. ആടിന്റെ കഴുത്തിൽ തൂക്കാനുള്ള പച്ചപ്പട്ടുകൊണ്ടു തുന്നിയ കീശ കഴുകിയുണക്കി തയ്യാറാക്കിവെക്കും. ആടുകൾ ഓരോരോ വീടുകളിൽ കയറിയിറങ്ങുമ്പോൾ അതിലേയ്ക്കാണ് വീട്ടുകാർ പണമെറിഞ്ഞുകൊടുക്കേണ്ടത്. നാഗൂർ ആണ്ടവൻ തുണ! എന്നാൽ എല്ലാ സീസണിലും ആടിനെ ഇറക്കി ഒരു പര്യടനം നടത്തത്തക്ക നിലയിൽ ചിക്കൻ പോക്സ് നാട്ടിലാകെ പടർന്നു പിടിക്കണമെന്നില്ല. അതൊക്കെ H.തങ്ങളുടെ ഭാഗ്യം പോലെയിരിക്കും. ഭാഗ്യമില്ലെങ്കിൽ ആടിന് പ്ലാവില വാങ്ങിയ കാശ് നഷ്ടം!

ഒരു പര്യടനത്തിനായി ചിലപ്പോൾ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അതൊക്കെ ഇതിന്റെ ഭാഗമാണ്. കാത്തിരുന്നു കാത്തിരുന്നു മടുത്ത ഹൈദ്രോസുതങ്ങൾ 1994-ലെ ഒരു ഉഷ്ണകാലത്ത് തന്റെ ആടുകളെ പര്യടനത്തിനിറക്കാൻ തന്നെ തീരുമാനിച്ചു. ഒരുദിവസം വൈകും നേരം അവയെ കുളിപ്പിച്ച് കൂട്ടിലാക്കി ചന്ദനത്തിരിയും കുന്തിരിക്കവും ഗുമുഗുമാ പുകച്ച് ഭക്തിയുടെ മാസ്മര വലയത്തിലാക്കി. ആടുകൾക്കും എന്തെന്നില്ലാത്ത സന്തോഷം.

കൂട്ടിനു പുറത്തിറക്കിയപ്പോൾ ആഹ്ലാദം മറച്ചുവെക്കാതെ ആദ്യത്തെ ആട് ചോദിച്ചു :

"എങ്ങോട്ടാ?"

"അതൊക്കെയുണ്ട്": ഹൈദ്രോസ് സസ്പെൻസാക്കി.

പച്ചപ്പട്ടിന്റെ കീശ കഴുത്തിൽ കെട്ടാൻ തുടങ്ങുമ്പോൾ രണ്ടാമത്തെ ആട് ഇറങ്ങിവന്ന് കൈ തട്ടി മാറ്റിയിട്ടു ദേഷ്യപ്പെട്ടു: "എങ്ങോട്ടാണെന്ന് പറഞ്ഞിട്ട് കെട്ടിയാമതി!"

"നാട്ടിൽ മുഴുവൻ ചെങ്കണ്ണ് പടർന്നിരിക്കുന്നു. രാത്രിയാവുമ്പോഴേക്ക് നമുക്കൊന്ന് കറങ്ങിയിട്ടുവരാം, കുറച്ച് ആളുകളെയും പിന്നെ പെട്രോമാക്സും ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്."

"അയ്യേ.. ചെങ്കണ്ണോ?" ആടുകളുടെ രണ്ടിന്റേയും ഹൃദയം തകർന്നു. ഹൈദ്രോസുതങ്ങളെ അവർ പുഛത്തോടെ നോക്കി. അവർ ഇരുവരും ഇനി ഒരടി മുന്നോട്ടുവെക്കില്ലെന്ന് വാശിപിടിച്ചുനിന്നു. വാശിയുടെ കാര്യത്തിൽ ആടുകൾ മറ്റേതു മൃഗങ്ങളേക്കാളും മുന്നിലാണല്ലോ.

ദയവുചെയ്ത് സഹകരിക്കണമെന്ന് അദ്ദേഹം അവരോട് കെഞ്ചി.

ഒന്നാമൻ പറഞ്ഞു:
"ഞങ്ങൾക്ക് ഇങ്ങനെയുള്ള ചീളു രോഗങ്ങൾ മാറ്റിയുള്ള പാരമ്പര്യമില്ല. വസൂരി, കോളറ, മലേറിയ, പ്ലേഗ് ഓഫ് ജസ്റ്റിനിയൻ.. ഇതൊക്കെയാണ് ഞങ്ങളുടെ പാരമ്പര്യം"

"പ്ലേഗ്? സീരിയസ്‌ലി? - തങ്ങളുടെ കണ്ണുകളിൽ സംശയവും അതിശവും കത്തിനിന്നു.

"യേസ്.. ദാറ്റ് ഈസ് ദ ഡെഡ്‌ലിയസ്റ്റ് എപിഡമിക് മാൻകൈന്റ് ഹാവ് എവർ സീൻ.. ജസ്റ്റിനിയൻ ചക്രവർത്തി ഞങ്ങളുടെ പിതാമഹന്മാരിൽ ആറുപേരെ നാഗൂരിൽ നിന്ന് കൊണ്ടുപോയിട്ടാണ് അത് പിടിച്ചു നിർത്തിയത്. അപ്പോഴേക്കും ലോക ജനസംഖ്യയുടെ പകുതിയും തീർന്നിരുന്നു"- രണ്ടാമത്തെ ആട് ഗദ്‌ഗദകണ്ഠനായി.

ആടുകൾ പറയുന്നത് ശരിയാണ്. അവരുടെ പൂർവ്വപിതാക്കന്മാരെല്ലാം ബഹുമാനവർകളായിരുന്നു. മഹാമാരികൾ പെയ്തിറങ്ങിയ ദേശങ്ങളിലേക്കും കാലങ്ങളിലേക്കും അവർ നിർഭയം കടന്നുചെന്നിരുന്നു. ഓരോ വീടുകളിലും കയറിയിറങ്ങി മരിച്ചവർക്കും മരിച്ചുകൊണ്ടിരിക്കുന്നവർക്കും ജീവിച്ചിരിക്കുന്നവർക്കും അവർ സാന്ത്വനം നൽകി. നാഗൂർ ആണ്ടവന്റെ പ്രകാശം എല്ലാകാലത്തും അവർക്ക് തുണയായിനിന്നു.

ഇവിടെ, ഈ ചെങ്കണ്ണിൽ അവരെ പ്രലോഭിപ്പിക്കുന്നതായി യാതൊന്നുമില്ല.

തങ്ങള് തെല്ല് നീരസത്തോടെ പറഞ്ഞു : "വസൂരി പടരുന്നതും കാത്തിരുന്നാൽ ഇങ്ങനെയിരിക്കുകയേയുള്ളൂ. അതൊക്കെ നാടുകടത്തപ്പെട്ടിട്ട് കാലം കുറേയായി. കാലത്തിനനുസരിച്ചു മാറിയാൽ നിങ്ങൾക്കു കൊള്ളാം. ഇല്ലെങ്കിൽ മറ്റ് ആടുകളെപ്പോലെ ഏതെങ്കിലും പെരുന്നാൾ രാവിൽ ഒടുങ്ങാനാവും നിങ്ങളുടെയും വിധി!."

"ഭീഷണിയാണോ?"

ഹൈദ്രോസ് തങ്ങൾ മറുപടിയൊന്നും പറഞ്ഞില്ല. ആടുകളെ രണ്ടിനേയും അടിമുടിയൊന്ന് നോക്കുകമാത്രം ചെയ്തു.

ആ നോട്ടം തൂക്കമളക്കാനുള്ള നോട്ടമാണെന്ന് ആടുകൾക്ക് മനസ്സിലാവാതിരുന്നില്ല. പക്ഷേ ചെങ്കണ്ണുപോലൊരു സില്ലി രോഗത്തിനു വേണ്ടി പുറത്തിറങ്ങുന്നതിലും ഭേദം മരിക്കുന്നതല്ലേ എന്ന് അവർ രണ്ടുപേരും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. അതേസമയം അടുത്തുവരുന്ന ചെറിയപെരുന്നാൾ അവരുടെ ഉള്ളിൽ ഭയമുണ്ടാക്കുകയും ചെയ്തിരുന്നു.

ആടുകളുടെ പ്രാർഥന. നാഗൂർ ആണ്ടവന്റെ തുണ. ഒപ്പം ഹൈദ്രോസ് തങ്ങളുടെ ഭാഗ്യം. അതേവർഷം ചെങ്കണ്ണ് സ്കോർ ചെയ്യുന്നതിനൊപ്പം നാട്ടിൽ ചിക്കൻ പോക്സും പടർന്നുപിടിക്കാൻ ആരംഭിച്ചു. വലിയ നാശനഷ്ടമുള്ള കേസൊന്നുമല്ല. എങ്കിലും വസൂരിയുടെ പിന്മുറക്കാരൻ എന്നനിലയിൽ അത്യാവശ്യം ഭീകരാന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ചിക്കൻപോക്സിനുള്ള കഴിവ് തള്ളിക്കളയാനാവില്ല. കൂടാതെ, ജനങ്ങളെ സംബന്ധിച്ച് അത് വസൂരിയെപ്പറ്റിയുള്ള ഓർമ്മപുതുക്കാനുള്ള അവസരവും ഉണ്ടാക്കുന്നു. ഓർമ്മപുതുക്കലുകളെല്ലാം ഉത്സവങ്ങളാണല്ലോ.

കാലങ്ങൾ കൂടിയുള്ള പര്യടനമായതുകൊണ്ട് അക്കൊല്ലം ജനപിന്തുണ ഏറെയായിരുന്നു. പുതിയ തലമുറയിലെ ആളുകൾക്ക് നല്ലൊരു കാഴ്ചയും അനുഭവവുമായിരുന്നു അത്. മുഅ‌്‌മിനീങ്ങളുടെയെല്ലാം പൂർണ്ണമായ സഹകരണം ഉറപ്പുവരുത്താൻ പള്ളിയിൽ നിന്ന് അനൗൺസ്മെന്റ് ഉണ്ടായി. പള്ളികളുടേയും പുരാതനകുടുംബങ്ങളുടെയും അറകളിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള തൂക്കുവിളക്കുകളും ധൂമപാത്രങ്ങളും റാന്തലുകളും പുറത്തെടുത്ത് മിനുക്കിയെരുക്കി. എത്രയോ കാലം ഉപയോഗിക്കാതെ കിടന്നിരുന്ന ദഫുകളുടെ മുഴക്കങ്ങൾ റിഹേഴ്സൽ ക്യാമ്പുകളിൽ നിന്ന് രാവേറെ ചെന്നും പ്രതിധ്വനിച്ചു. ഓരോ വീടുകളിലും മൗലിദുകൾ പാരായണം ചെയ്യാൻ ആരംഭിച്ചു.

രോഗപ്രതിരോധത്തിനായുള്ള നാട്ടുകാരുടെ ആഘോഷപൂർവ്വമായ പ്രവർത്തനങ്ങളിൽ ആടുകളും ഹൈദ്രോസുതങ്ങളും അത്യധികം ആഹ്ലാദിച്ചു. നാഗൂർ ആണ്ടവന്റെ ആടുകളെകാണാനും അവയ്ക്ക് തീറ്റകൊടുക്കാനും ആളുകൾ മത്സരിച്ചു. കുറഞ്ഞസമയത്തിനുള്ളിൽത്തന്നെ ആടിനു തീറ്റകൊടുക്കൽ ഒരു നേർച്ചപോലെയായി. ആട്ടിൻകൂടിനു മുന്നിൽ തങ്ങളൊരു ഓട്ടുതളിക സംഘടിപ്പിച്ചുവെച്ചു. തീറ്റകൊടുത്ത ശേഷം ആളുകൾ അതിൽ പൈസ ഇട്ട് നാഗൂർ ആണ്ടവന്റെ ബർക്കത്തിനായി പ്രാർഥിച്ചു.

ഏതാണ്ട് ഏഴുദിവസത്തെ മൊന്നൊരുക്കത്തിനു ശേഷം ഏഴുദിവസം പര്യടനമായിരുന്നു. ഏറ്റവും മുന്നിൽ പുതിയാപ്ലമാരെപ്പോലെ നാഗൂർ ആടുകൾ. പച്ചപ്പട്ടിന്റെ കീശകൂടാതെ ഏഴാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഓരോ ഓട്ടുമണികളും അവയുടെ കഴുത്തിൽ കെട്ടിയിരുന്നു. മണിമുഴക്കിക്കൊണ്ട് ആടുകൾ ഗമയോടെ നടന്നു. അതിനു പിന്നിൽ ഇരുവശത്തുമായി പെട്രോമാക്സുകാർ, നടുവിൽ കുന്തിരിക്കവും ചാമ്പ്രാണിയും പുകയുന്ന ധൂമപാത്രങ്ങൾ വീശിക്കൊണ്ട് രണ്ടുപേർ. അതിനുപിന്നിലായി പുരാതനമായ റാന്തൽ വിളക്കുകളുടെ നേർത്ത പ്രകാശവും പേറിക്കൊണ്ട് നാലുപേർ. അതിനുപിന്നിൽ ഒരുനൂറു ചന്ദനത്തിരികൾ കത്തിച്ചുവെച്ചൊരു വെള്ളിക്കാൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരാൾ. ഏറ്റവും പുറകിലായി വയസ്സന്മാരുടെ ദഫ് സംഘം. ഘോഷയാത്രയുടെ നടുക്കായിട്ടാണ് ബൈത്തുകാരനുള്ളത്. വലിയൊരു ഹരിതപതാക വഹിക്കുന്ന അയാളാണ് ഉച്ചത്തിൽ ബൈത്തുകൾ ചൊല്ലിക്കൊടുക്കുന്നത്. കൂടെയുള്ള പുരുഷാരം അത് ഏറ്റുചൊല്ലും.

"എല്ലാബലാലും ആപത്തും
ഇടങ്ങേറുകൾ മുസീബത്തും

ബദ്‌രീങ്ങടെ ബർക്കത്തിനാൽ
ഷിഫയാക്കണം യാ റബ്ബനാ.."

ഒരാഴ്ച്ചയ്ക്കുള്ളിൽത്തന്നെ ഊടുവഴികൾ കയറിയും തോടുകൾ നീന്തിയും ആടുകളും പരിവാരങ്ങളും വീടുകൾ ഒന്നൊഴിയാതെ സന്ദർശനം നടത്തി. ജാതിമതഭേദമന്യേ നാട്ടുകാരെല്ലാവരും അവരെ വരവേറ്റു. ഘോഷയാത്രയോടൊപ്പം വന്ന ആളുകൾ വീടിനു പുറത്തുനിന്ന് പ്രാർഥനകൾ ഉരുവിടുമ്പോൾ ആദ്യം ധൂമക്കാരൻ വീടിനുള്ളിൽ കയറി പുക നിറയ്ക്കും. ശേഷം ആടുകൾ അടുക്കള ഉൾപ്പടെയുള്ള എല്ലാ മുറികളിലും കയറിയിറങ്ങി രോഗികളേയും അല്ലാത്തവരേയും അനുഗ്രഹിച്ച് തിരിച്ചുവരും. രോഗികളുടെ കുമിളകളിൽ ചുംബിക്കുകയും ഗൃഹാംഗങ്ങളെ തഴുകുകയും ചെയ്യും.

ആടുകളുടെ പ്രകടനത്തിൽ ഹൈദ്രോസുതങ്ങൾ സംപ്രീതനായിരുന്നു. എല്ലാവരും അദ്ദേഹത്തെ വാഴ്ത്തി. അദ്ദേഹം വിനയാന്വിതനായി : "ആണ്ടവൻ തുണ"

നിർദ്ദിഷ്ടദിവസങ്ങൾ കൊണ്ടുതന്നെ ആടുകളും ആളുകളും ചേർന്ന് ചിക്കൻപോക്സിനെ എത്തേണ്ടിടത്തെല്ലാം എത്തിച്ചു. മുമ്പ് രോഗം വന്നുപോയവർക്കും ഹൈദ്രോസുതങ്ങൾക്കുമൊഴികെ നാട്ടിൽ എല്ലാവർക്കും അതോടെ രോഗം പിടിപെട്ടു. എങ്ങും ഉപ്പില്ലാത്ത കഞ്ഞിയും ഹോമിയോ ഗുളികകളും മാത്രം. ആര്യവേപ്പുകളെല്ലാം ഇലപൊഴിച്ച ശിശിരകാല വൃക്ഷത്തെപ്പോലെ നഗ്നരായി നിലകൊണ്ടു.

അതുവരെ ഘോഷയാത്രയെ പ്രതിരോധിക്കാനാവാതെ നിന്നിരുന്ന ഒരുവിഭാഗം ഉത്പതിഷ്ണുക്കൾ അവസരം പാഴാക്കാതെ ഹൈദ്രോസുതങ്ങൾക്കെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നു. ആടുകളേയും കൊണ്ടുനടന്ന് നാടുമുഴുവൻ തങ്ങൾ രോഗം പരത്തി എന്നവർ ആരോപിച്ചു.

മഹാമാരിയെല്ലാം ഒഴിഞ്ഞ് അവസാനത്തെയാളിന്റേയും കുളികഴിഞ്ഞശേഷം ഹൈദ്രോസുതങ്ങൾ ജംഗ്ഷനിൽ ഒരു അനുമോദന യോഗം വിളിച്ചുചേർത്തു. തങ്ങളെക്കൂടാതെ മൂന്നു പള്ളികളിലേയും ഖത്തീബുമാരും ആടുകളും സ്റ്റേജിൽ സന്നിഹിതരായിരുന്നു. തന്നെ അനുമോദിക്കാൻ താൻ തന്നെ വിളിച്ചുചേർത്ത ആ യോഗത്തിൽ വെച്ച് ഹൈദ്രോസ് തങ്ങൾ ഉത്പതിഷ്ണുക്കൾക്കുള്ള മറുപടി കൊടുത്തു:
"ഇന്ന് നമ്മുടെ നാട് ചിക്കൻ പോക്സിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഇനി ഒരാൾക്കും ഈ രോഗം വരികയില്ല. ഇങ്ങനെയാണ് നാഗൂർ ആണ്ടവൻ ബലാൽ മുസീബത്തുകളേയും രോഗങ്ങളെയും പ്രതിരോധിക്കുന്നത്.."

ആടുകൾ ചിനച്ചു. കൂടിയിരുന്നവർ കയ്യടിച്ചു.

"ആണ്ടവൻ തുണ!" - ഹൈദ്രോസ് തങ്ങൾ പ്രസംഗം ഉപസംഹരിച്ചു.

അന്നത്തെ ഘോഷയാത്രയ്ക്കു ശേഷം ജനിച്ചവർക്കും ഹൈദ്രോസുതങ്ങൾക്കുമല്ലാതെ മറ്റാർക്കും പിന്നീട് ചിക്കൻ പോക്സ് പിടിപെട്ടിട്ടില്ല എന്നത് ചരിത്രം.