7/28/18

ദി ദന്തിസ്റ്റ്

എനിക്ക് നഷ്ടപ്പെട്ട പല്ലുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയോടെ രണ്ടായി. അതും അണപ്പല്ലുകൾ. ഓരോ സൈഡിൽ നിന്നും ഓരോന്ന് പോയി. പറിച്ചുകളഞ്ഞു എന്നു പറയുന്നതാവും കൂടുതൽ ശരി. കൊഴിഞ്ഞുപോകാനായിട്ട് എനിക്കത്ര വയസ്സൊന്നുമായിട്ടില്ലല്ലോ!.

ഏഴാം ക്ലാസ്സിലായിരുന്നപ്പോഴാണ് വലതുവശത്തെ അണപ്പല്ല് പറിച്ചെടുക്കുന്നത്. അന്നും കൃത്യം നിർവ്വഹിച്ചത് ഇതേ മാത്യു ഡോക്ടർ തന്നെയായിരുന്നു.

അങ്ങനെ നീണ്ടുനിൽക്കുന്ന വേദനയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, മാരകമായ ഒരു വേദന എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. പല്ലിലെ പോടുള്ള ഭാഗത്തുവെച്ച് എന്തെങ്കിലും അറിയാതെ കടിച്ചാൽ തീർന്നു! സ്വർഗം കാണും!

പല്ലു പറിയ്ക്കാനുള്ള കവണ വായിലേക്ക് തിരുകുമ്പോൾ ഉപദേശരൂപേണ ഡോക്ടർ പറഞ്ഞു. “ചോക്ലേറ്റ് തിന്നിട്ട് വായ കഴുകാതെ കിടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ വരുന്നത്; കേട്ടോ” -

ചോക്ലേറ്റേ..! എന്നെപ്പോലെ ദരിദ്രരായ കുട്ടികൾ അതിന്റെ പേരുപോലും കേൾക്കുന്നത് അന്ന് അപൂർവ്വമായിരുന്നു. അതിന്റെ രുചി എന്താണെന്ന് അതുവരേയും ഞാനറിഞ്ഞിരുന്നില്ല. ഗ്ലാസ്സ് വിൻഡോയ്ക്ക് അപ്പുറത്ത്, പല്ലെടുക്കുന്നതും നോക്കിനിന്ന വാപ്പായെ അതേ കിടപ്പിൽ കിടന്നുകൊണ്ട് ഞാൻ നീരസത്തോടെ നോക്കി. അതിന്റെ അർഥമറിയാതെ വാപ്പാ ആംഗ്യം കാട്ടുന്നു..

‘പേടിക്കണ്ട, ദാ ഇപ്പം കഴിയും, എന്റെ മൂന്നാലു പല്ല് എടുത്തതാ.. ഇവിടെത്തന്നെ.. ഇതേ ഡോക്ടർ… പേടിക്കണ്ട’. തെളിവായി വാ പിളർന്നു കാണിച്ചു. എനിക്കൊന്നും വ്യക്തമായില്ല. മുൻവരിപ്പല്ലുകളിലെ ബീഡിക്കറ മാത്രം കണ്ടു.

‘തിരികെപ്പോകുമ്പോൾ ചോക്കളേറ്റ് വാങ്ങിത്തരുമോ’ എന്നായിരുന്നു ആംഗ്യത്തിൽത്തന്നെ എനിക്ക് തിരിച്ചു ചോദിക്കേണ്ടിയിരുന്നത്. അതിനായി വലതുകൈ ഉയർത്തിയതും നഴ്സ് വന്ന് ബലമായി പിടിച്ചുവെച്ചു : “അനങ്ങരുത്!”

വലത്തേ അണയിൽ അന്ന് രൂപം കൊണ്ട ഗ്യാപ്പ് നികത്താൻ പുതിയ പല്ലൊന്നും പിന്നീട് മുളച്ചുവന്നില്ല. മറ്റു മുപ്പത്തിയൊന്നുപേരും ജീവിച്ചിരിക്കുമ്പോഴും നാവ് എപ്പോഴും തിരഞ്ഞത് നഷ്ടപ്പെട്ടവനെയായിരുന്നു. ഇപ്പോഴും ഞാൻ ചിന്തയിലാണ്ടിരിക്കുമ്പോഴൊക്കെ നാവിൻതുമ്പ് ആ ശൂന്യതയിൽ തഴുകിത്തഴുകി അവനെക്കുറിച്ചുള്ള ഓർമ്മകളിൽ മുഴുകാറുണ്ട്.

അന്നത്തെ പല്ലെടുപ്പിനു ശേഷം പിന്നീട് ഇക്കഴിഞ്ഞ വെക്കേഷനാണ് ഡോ.മാത്യുവിനെ വീണ്ടും കാണുന്നത്. രോഗം പഴയതുതന്നെ പല്ലിൽ പോട്. ഇത്തവണ ഇടതുവശത്ത്. രണ്ടുകൊല്ലം മുമ്പ് ദുബായിലെ MSK ഡന്റൽ ക്ലിനിക്കിൽ വെച്ച് പോട് അടച്ചതാണ്. പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോൾ ആ ഭാഗത്ത് വേദന തുടങ്ങി. പിന്നാലെ വിട്ടുമാറാത്ത തലവേദനയും. ഞാൻ മാത്യു ഡോക്ടറുടെ ഫോൺ നമ്പർ തപ്പിപ്പിടിച്ച് വിളിച്ചു. അദ്ദേഹം പറഞ്ഞു:
“ഇങ്ങുപോരെ, നമുക്ക് അവനെയങ്ങ് തട്ടിയേക്കാം..”.

ഡോക്ടറുടെ ക്ലിനിക്ക് ഇപ്പോഴും മാവേലിക്കര കച്ചേരി ജംഗ്ഷനിൽനിന്ന് കിഴക്കോട്ടു തിരിയുമ്പോൾ കാണുന്ന ആ പഴയ ബിൾഡിംഗിന്റെ രണ്ടാം നിലയിൽത്തന്നെയാണ്. ക്ലിനിക്കിനു ചുറ്റും വക്കീലാപ്പീസുകളാണ്. അഡ്വക്കേറ്റുമാരുടെ ബ്ലാക്ക് ആന്റെ വൈറ്റ് ബോർഡുകൾ കൊണ്ട് അവിടെ മുഴുവൻ തോരണം ചാർത്തിയിരിക്കുന്നു. ഡോക്ടർ ഈ നിയമവൃത്തത്തിന് ഉള്ളിൽക്കിടന്ന് ശ്വാസം മുട്ടുകയാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ക്ലിനിക്കിന് ഉൾവശം ഇപ്പോൾ കുറച്ചുകൂടെ വിശാലമെന്ന് തോന്നിച്ചു. ഈ അടുത്ത കാലത്ത് ഇന്റീരിയറൊക്കെ ഒന്നു മിനുക്കിയ ലക്ഷണം കാണാനുണ്ട്. റിസപ്ഷനിൽ ഡ്രാക്കുളയുടെ വലിയൊരു ചിത്രം ബാക്ക്‌ലൈറ്റോടുകൂടി വെച്ചിരിക്കുന്നതാണ് എല്ലാവരും ശ്രദ്ധിക്കുന്ന കാര്യം. ഡ്രാക്കുളയുടെ ചോരക്കണ്ണുകളേക്കാൾ പല്ലുകളാണ്, പ്രത്യേകിച്ചും രക്തം ഇറ്റിവീഴുന്ന നീണ്ടുവളഞ്ഞ തേറ്റപ്പല്ലുകളാണ് ഹൈലൈറ്റ്. അത് സംഭവം കിടുക്കിയെന്ന് എനിക്ക് തോന്നി. ചിത്രത്തിനു താഴെ വെളുത്ത വസ്ത്രമുടുത്ത് വായനിറയെ പുഞ്ചിരിയുമായി ഒരു നഴ്സ് ഇരിക്കുന്നുണ്ട്. അവൾ കള്ളിയങ്കോട്ടു നീലിയെ വെറുതേ ഓർമ്മിപ്പിച്ചു. നേരംകെട്ട നേരത്ത് ഒറ്റയ്ക്കാണ് ഒരാൾ അവിടേയ്ക്ക് കയറിച്ചെല്ലുന്നതെങ്കിൽ ഈ സീൻ കണ്ട് പേടിച്ചുപോകാൻ സാധ്യതയുണ്ട്.

‘നീലി’ എന്റെ പേരു വിളിക്കുമ്പോഴേക്ക് വെയിറ്റിംഗ് ഏരിയയിൽ ആളൊഴിഞ്ഞിരുന്നു. എനിക്കു മുമ്പ് കയറിയ അച്ഛനും മകനും പുറത്തേക്ക് പോയി. പയ്യൻ വലത്തേക്കവിൾ പൊത്തിപ്പിടിച്ചിരുന്നു. ചോക്കളേറ്റ് തിന്നതാവണം!

ഡോക്ടർക്ക് ഇപ്പോൾ അമ്പത്തഞ്ച് വയസ്സെങ്കിലും കാണുമായിരിക്കും. എങ്കിലും മുഖത്തുനിന്നും ശരീരഭാഷയിൽ നിന്നും യൗവനം വിട്ടുപോയിട്ടില്ല . റൂമിലേക്ക് ചെന്നപാടെ എന്നെപ്പിടിച്ച് ഡന്റൽ ചെയറിലിരുത്തി വായമുഴുവനൊന്ന് ടോർച്ചടിച്ചു നോക്കി. എന്നിട്ട് പറഞ്ഞു:

“പോയിട്ട് ധൃതിയൊന്നുമില്ലല്ലോ? ഇത്തിരിനേരം ഫേസ്ബുക്ക് ഒക്കെ നോക്കി ഇവിടിങ്ങനെ ചാരിക്കിടക്ക്, എനിക്കൊരൽപ്പം പേപ്പർ വർക്കുണ്ട്. അതുകഴിഞ്ഞ് നമുക്ക് അവനയങ്ങെടുത്തേക്കാം”.

വലതുവശത്തെ ഭിത്തിയോട് ചേർന്നുള്ള ടേബിളിന്റെ വലിപ്പ് തുറന്ന് ഒരുകെട്ട് പേപ്പർ പുറത്തെടുത്തുവെച്ച് അദ്ദേഹം എന്തൊക്കെയോ വെട്ടാനും തിരുത്താനും കുറിക്കാനും തുടങ്ങി.. അതിനിടെ എന്നോട് അത്യാവശ്യം വിശേഷങ്ങളും ചോദിക്കുന്നുണ്ട്.

“ദുബായിൽ എന്താ ജോലി?”

“ഫയർ ഫൈറ്റിംഗ് സിസ്റ്റം ഡിസൈൻ എൻജിനീയറാണ്”

“അതുശരി, നമ്മുടെ ഈ ബിൾഡിംഗുകളിലൊക്കെയുള്ള സ്പ്രിംഗ്‌ളർ സിസ്റ്റം പോലുള്ള സംഗതി.. അല്ലേ?” ഡോക്ടർ ആ മുറിയുടെ സീലിംഗിലെ ഇല്ലാത്തൊരു സ്പ്രിംഗ്ലറിലേക്ക് വിരൽ ചൂണ്ടി.

“അല്ല, ഞാൻ ഓയിൽ ആന്റ് ഗാസ് സെക്ടറിലെ ഫയർ സിസ്റ്റമേ ചെയ്യാറുള്ളൂ”

“അതുകൊള്ളാം.. സ്പെഷ്യലൈസ് ചെയ്യുന്നത് നല്ലതാണ്. ഇന്നത്തെക്കാലത്ത് എല്ലാവരും സ്പെഷ്യലിസ്റ്റുകളല്ലേ.. ദാ ഈ ബിൾഡിംഗിലുള്ള കാക്കത്തൊള്ളായിരം വക്കീലന്മാരിൽ ഓരോ വക്കീലും ഓരോ സ്പെഷ്യലിസ്റ്റുകളാ. കൊലപാതകത്തിനും, തട്ടിപ്പറിയ്ക്കും, സ്ത്രീപീഡനത്തിനും എന്നുവേണ്ട ഓരോ കുറ്റത്തിനും ഓരോരോ സ്പെഷ്യലിസ്റ്റുകളാ..”

ഞാൻ ചിരിച്ചു.

“ചിരിക്കാൻ പറഞ്ഞതല്ല. വക്കീലന്മാരുടെ കാര്യം വിട്. ഞാൻ ഈ ക്ലിനിക്കിന്റെ അകമൊക്കെ ഒന്നു പുതുക്കിപ്പണിയിച്ചസമയത്ത് എത്രയെത്ര പണിക്കാരാ വന്നുപോയത്? ഫ്രേമിനും ടൈലിനും ജിപ്സത്തിനും ഡോറിനും കട്ടളയ്ക്കും ലൈറ്റ് ഫിറ്റിംഗിനുമൊക്കെ ഓരോരുത്തരാ..”

സംഗതി ശരിയാണല്ലോ എന്നു ഞാനോർത്തു. പണ്ടൊക്കെ ഇത്രയധികം സ്പെഷ്യലിസ്റ്റുകൾ ഇല്ലായിരുന്നു. ഒരു ആശാരി വന്നാൽ അയാൾ ചെയ്യാത്ത പണിയില്ല. പണിയൊക്കെ തീർത്ത് പോകാനിറങ്ങും മുമ്പ് വീട്ടിലെ ഒടിഞ്ഞ കസേരയും മേശയുമെല്ലാം ശരിയാക്കും. ബാക്കിവരുന്ന തടിയ്ക്ക് എന്തെങ്കിലും തട്ടിക്കൂട്ട് സാമഗ്രി ഉണ്ടാക്കിത്തരുകയും ചെയ്യും. മേസ്തരിമാരാണ് അന്ന് പ്ലംബിംഗ് വർക്കുകളിൽ പകുതിയും ചെയ്യുന്നത്. ഇന്ന് ഇതുവല്ലതും നടക്കുമോ?.

ഡോക്ടർ തുടരുന്നു..

“കഴിഞ്ഞയാഴ്ച ഇവിടുത്തെ സ്റ്റോറിന്റെ പൂട്ടു നന്നാക്കാൻ ഒരുത്തൻ വന്നു. അവനത് നന്നാക്കിക്കഴിഞ്ഞപ്പോൾ അതിന്റെ അപ്പുറത്തെ ഡോറിന്റെ ഇളകിക്കിടന്ന വ്യാപിരി ഒന്നു ശരിയാക്കാൻ പറഞ്ഞു. പൂട്ടുമാത്രേ ചെയ്യൂന്ന് പറഞ്ഞ് അവനൊരൊറ്റപ്പോക്ക്!..”

ഇങ്ങനെയുള്ള സംഗതികളിൽ പരിതപിച്ചിട്ട് കാര്യമില്ലെന്ന് പറയണെമെന്നെനിക്ക് തോന്നി. ചിലതൊക്കെ നല്ലതിനും കൂടിയാണ്. പിന്നെ, ഡോക്ടറെപ്പോലെ വലിയ ഒരാളോട് ഒരു സംവാദത്തിൽ ഏർപ്പെടുന്നത് ഔചിത്യമല്ലല്ലോ എന്നു കരുതി മൂളുക മാത്രം ചെയ്തു. വിജ്ഞാനം വളരുന്നതനുസരിച്ച് സ്പെഷ്യലിസ്റ്റുകൾ കൂടിക്കൊണ്ടിരിക്കും. ഏറ്റവും കൂടുതൽ സ്പെഷ്യലിസ്റ്റുകളെ ഇന്ന് കാണാൻ പറ്റുന്നത് ഹോസ്പിറ്റലുകളിലല്ലേ?. ഒരു ഗർഭിണി എത്ര സ്പെഷ്യലിസ്റ്റുകളെ കണ്ടശേഷമാണ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത്. ഓരോ പിഞ്ചുകുഞ്ഞും പിറന്നുവീണ് കണ്ണു തുറക്കും മുമ്പ് എത്രയെത്ര സ്പെഷ്യലിസ്റ്റുകളുടെ കയ്യിലൂടെയാണ് കടന്നു പോകുന്നത്. മാത്യുഡോക്ടർ പറയുന്ന പൂട്ട് എന്തുതരം പൂട്ടാണെന്ന് ആർക്കറിയാം? ഇന്ന് എത്രതരം പൂട്ടുകളാണുള്ളത്. നമ്പർ ലോക്ക്, ഫിംഗർ പ്രിന്റ്, കാർഡ് ആക്സസ്സ്, ഐ സ്കാൻ.. അങ്ങനെ എത്രതരം!

എന്നിൽ നിന്നുള്ള തണുപ്പൻ പ്രതികരണം കൊണ്ടോ എന്തോ, ഡോക്ടർ പേപ്പർ നോക്കലിൽ കൂടുതൽ വ്യാപൃതനായി. ഞാൻ ഫേസ്ബുക്കിൽ തോണ്ടിക്കൊണ്ടിരുന്നു. നീലി വന്ന് “സാർ, ഞാൻ ഇറങ്ങുന്നേ..” എന്നു പറഞ്ഞ് അന്നത്തെ ജോലി തീർത്തു പോയി. അല്ലെങ്കിലും ഒരു അണപ്പല്ലു പറിയ്ക്കാൻ രണ്ടുപേരുടെ ആവശ്യമില്ലല്ലോ.

പല്ലെടുക്കുമ്പോഴേക്കും ഏതാണ്ട് ഏഴുമണി ആയിരുന്നു. ഇടതു കവിൾ മുഴുവനും മരവിച്ചിരിക്കുന്നു. പല്ലുപോയതൊന്നും ഫീൽ ചെയ്യുന്നേയില്ല. എന്റെ നാവുപോലും അതറിഞ്ഞിരുന്നോ എന്ന് സംശയമാണ്. ഒരുരുള പഞ്ഞി കടിച്ചുപിടിച്ച് കുറച്ചു നേരം കൂടി ഞാൻ ഡന്റൽ ചെയറിൽ അങ്ങനെതന്നെ കിടന്നു. ഡോക്ടർ അടുത്തുവന്ന് ചില്ലറ കുശലങ്ങൾക്കു ശേഷം പറഞ്ഞു:

“നമ്മൾ ഇപ്പോ എടുത്ത പല്ലിന്റെ അടുത്ത പല്ലിലേക്ക് സാരമായി പോട് പടർന്നിട്ടുണ്ട്”

പഞ്ഞിയിൽ നിന്ന് കടി വിടാതെ ഞാൻ ഒരുവിധം ചോദിച്ചു: “എങ്കിൽ അതുകൂടി എടുത്തൂടേ ഡോക്ടർ?”

ഡന്റൽ ചെയർ അപ്റൈറ്റ് പൊസിഷനിലാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ഞാൻ ഈ പല്ലു മാത്രമേ എടുക്കാറുള്ളൂ.. ഞാനൊരു First Molar Specialist ആണ്. മറ്റേപ്പല്ലിന് നിങ്ങൾ അതിന്റെ സ്പെഷ്യലിസ്റ്റിനെ കാണണം”

എന്താണെന്നറിയില്ല, പെട്ടെന്ന് എന്റെ കവിളിലെ മരവിപ്പ് തലയിലേക്ക് ഇരച്ചുകയറുന്നതുപോലെ തോന്നി.

ഇമ്യൂൺ സിസ്റ്റം

പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ തുടങ്ങിയാൽ നേർച്ചയാക്കപ്പെട്ട ഒരു ആടിനെയും കൊണ്ട് വീടുവീടാന്തരം കയറിയിറങ്ങുന്നൊരു ഇമ്യൂൺ സിസ്റ്റം പണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ ഉണ്ടായിരുന്നു. വസൂരിയും, കോളറയുമൊക്കെ ഇങ്ങനെ പിടിച്ചു നിർത്തിയിരുന്നതായി പഴമക്കാർ പറയുന്നു. ഈ കലാപ്രകടനം കാണാൻ വളരെ അപൂർവ്വമായേ എനിക്ക് അവസരം ഉണ്ടായിട്ടുള്ളൂ. സുന്നികൾ കണ്ടെത്തി പരിപാലിച്ചുപോന്ന ഇത്തരം രോഗപ്രതിരോധ രീതികൾക്കെതിരേ ചില പുത്തനാശയക്കാർ പ്രചാരണം അഴിച്ചു വിടുകയും കാലക്രമേണ അവരോട് പിടിച്ചു നിൽക്കാനാവാതെ ഈ ആചാരം അന്യം നിന്നുപോവുകയും ചെയ്തു.

എനിക്ക് ഓർമ്മയുള്ള ആടുനേർച്ച ചിക്കൻ പോക്സിനെതിരേയുള്ളതായിരുന്നു. ഹൈദ്രോസ് തങ്ങളുടെ അടുത്ത് അതിനു പറ്റിയ ലക്ഷണമൊത്ത മുട്ടനാടുകൾ ഒന്നുരണ്ടെണ്ണം എപ്പോഴും ഉണ്ടാവും. നാഗൂറിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പറയപ്പെടുന്നു. കണ്ടാലും നല്ല ലുക്കാണ്. നല്ല താടിയൊക്കെയായിട്ട്, ബാഖിയാത്തുസ്വാലിഹാത്തില്‍നിന്ന് ബാഖവി ബിരുദം നേടിയശേഷം ഇപ്പോൾ ഏതോ മുസ്ലിം സംഘടനയുടെ മൗലാനയായി വാണരുളുകയാണെന്നുപോലും തോന്നിപ്പോകും. അജ്ജാതി ആടുകൾ!.

ഹൈദ്രോസ് തങ്ങൾ താൻ ചെയ്യുന്ന ജോലിയിൽ നല്ല ശുഷ്കാന്തിയുള്ള ആളാണ്. ഉഷ്ണകാലം വരുന്നതോടനുബന്ധിച്ച് ചിക്കൻപോക്സിന്റെ കുരുക്കൾ അവിടവിടെയായി മുളയ്ക്കാൻ തുടങ്ങുമല്ലോ. അതിനും മുമ്പേ അദ്ദേഹം തന്റെ ആടുകൾക്ക് നല്ല തീറ്റകൊടുത്ത് കനപ്പിച്ച് ഒരുക്കി നിർത്തും. ആടിന്റെ കഴുത്തിൽ തൂക്കാനുള്ള പച്ചപ്പട്ടുകൊണ്ടു തുന്നിയ കീശ കഴുകിയുണക്കി തയ്യാറാക്കിവെക്കും. ആടുകൾ ഓരോരോ വീടുകളിൽ കയറിയിറങ്ങുമ്പോൾ അതിലേയ്ക്കാണ് വീട്ടുകാർ പണമെറിഞ്ഞുകൊടുക്കേണ്ടത്. നാഗൂർ ആണ്ടവൻ തുണ! എന്നാൽ എല്ലാ സീസണിലും ആടിനെ ഇറക്കി ഒരു പര്യടനം നടത്തത്തക്ക നിലയിൽ ചിക്കൻ പോക്സ് നാട്ടിലാകെ പടർന്നു പിടിക്കണമെന്നില്ല. അതൊക്കെ H.തങ്ങളുടെ ഭാഗ്യം പോലെയിരിക്കും. ഭാഗ്യമില്ലെങ്കിൽ ആടിന് പ്ലാവില വാങ്ങിയ കാശ് നഷ്ടം!

ഒരു പര്യടനത്തിനായി ചിലപ്പോൾ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അതൊക്കെ ഇതിന്റെ ഭാഗമാണ്. കാത്തിരുന്നു കാത്തിരുന്നു മടുത്ത ഹൈദ്രോസുതങ്ങൾ 1994-ലെ ഒരു ഉഷ്ണകാലത്ത് തന്റെ ആടുകളെ പര്യടനത്തിനിറക്കാൻ തന്നെ തീരുമാനിച്ചു. ഒരുദിവസം വൈകും നേരം അവയെ കുളിപ്പിച്ച് കൂട്ടിലാക്കി ചന്ദനത്തിരിയും കുന്തിരിക്കവും ഗുമുഗുമാ പുകച്ച് ഭക്തിയുടെ മാസ്മര വലയത്തിലാക്കി. ആടുകൾക്കും എന്തെന്നില്ലാത്ത സന്തോഷം.

കൂട്ടിനു പുറത്തിറക്കിയപ്പോൾ ആഹ്ലാദം മറച്ചുവെക്കാതെ ആദ്യത്തെ ആട് ചോദിച്ചു :

"എങ്ങോട്ടാ?"

"അതൊക്കെയുണ്ട്": ഹൈദ്രോസ് സസ്പെൻസാക്കി.

പച്ചപ്പട്ടിന്റെ കീശ കഴുത്തിൽ കെട്ടാൻ തുടങ്ങുമ്പോൾ രണ്ടാമത്തെ ആട് ഇറങ്ങിവന്ന് കൈ തട്ടി മാറ്റിയിട്ടു ദേഷ്യപ്പെട്ടു: "എങ്ങോട്ടാണെന്ന് പറഞ്ഞിട്ട് കെട്ടിയാമതി!"

"നാട്ടിൽ മുഴുവൻ ചെങ്കണ്ണ് പടർന്നിരിക്കുന്നു. രാത്രിയാവുമ്പോഴേക്ക് നമുക്കൊന്ന് കറങ്ങിയിട്ടുവരാം, കുറച്ച് ആളുകളെയും പിന്നെ പെട്രോമാക്സും ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്."

"അയ്യേ.. ചെങ്കണ്ണോ?" ആടുകളുടെ രണ്ടിന്റേയും ഹൃദയം തകർന്നു. ഹൈദ്രോസുതങ്ങളെ അവർ പുഛത്തോടെ നോക്കി. അവർ ഇരുവരും ഇനി ഒരടി മുന്നോട്ടുവെക്കില്ലെന്ന് വാശിപിടിച്ചുനിന്നു. വാശിയുടെ കാര്യത്തിൽ ആടുകൾ മറ്റേതു മൃഗങ്ങളേക്കാളും മുന്നിലാണല്ലോ.

ദയവുചെയ്ത് സഹകരിക്കണമെന്ന് അദ്ദേഹം അവരോട് കെഞ്ചി.

ഒന്നാമൻ പറഞ്ഞു:
"ഞങ്ങൾക്ക് ഇങ്ങനെയുള്ള ചീളു രോഗങ്ങൾ മാറ്റിയുള്ള പാരമ്പര്യമില്ല. വസൂരി, കോളറ, മലേറിയ, പ്ലേഗ് ഓഫ് ജസ്റ്റിനിയൻ.. ഇതൊക്കെയാണ് ഞങ്ങളുടെ പാരമ്പര്യം"

"പ്ലേഗ്? സീരിയസ്‌ലി? - തങ്ങളുടെ കണ്ണുകളിൽ സംശയവും അതിശവും കത്തിനിന്നു.

"യേസ്.. ദാറ്റ് ഈസ് ദ ഡെഡ്‌ലിയസ്റ്റ് എപിഡമിക് മാൻകൈന്റ് ഹാവ് എവർ സീൻ.. ജസ്റ്റിനിയൻ ചക്രവർത്തി ഞങ്ങളുടെ പിതാമഹന്മാരിൽ ആറുപേരെ നാഗൂരിൽ നിന്ന് കൊണ്ടുപോയിട്ടാണ് അത് പിടിച്ചു നിർത്തിയത്. അപ്പോഴേക്കും ലോക ജനസംഖ്യയുടെ പകുതിയും തീർന്നിരുന്നു"- രണ്ടാമത്തെ ആട് ഗദ്‌ഗദകണ്ഠനായി.

ആടുകൾ പറയുന്നത് ശരിയാണ്. അവരുടെ പൂർവ്വപിതാക്കന്മാരെല്ലാം ബഹുമാനവർകളായിരുന്നു. മഹാമാരികൾ പെയ്തിറങ്ങിയ ദേശങ്ങളിലേക്കും കാലങ്ങളിലേക്കും അവർ നിർഭയം കടന്നുചെന്നിരുന്നു. ഓരോ വീടുകളിലും കയറിയിറങ്ങി മരിച്ചവർക്കും മരിച്ചുകൊണ്ടിരിക്കുന്നവർക്കും ജീവിച്ചിരിക്കുന്നവർക്കും അവർ സാന്ത്വനം നൽകി. നാഗൂർ ആണ്ടവന്റെ പ്രകാശം എല്ലാകാലത്തും അവർക്ക് തുണയായിനിന്നു.

ഇവിടെ, ഈ ചെങ്കണ്ണിൽ അവരെ പ്രലോഭിപ്പിക്കുന്നതായി യാതൊന്നുമില്ല.

തങ്ങള് തെല്ല് നീരസത്തോടെ പറഞ്ഞു : "വസൂരി പടരുന്നതും കാത്തിരുന്നാൽ ഇങ്ങനെയിരിക്കുകയേയുള്ളൂ. അതൊക്കെ നാടുകടത്തപ്പെട്ടിട്ട് കാലം കുറേയായി. കാലത്തിനനുസരിച്ചു മാറിയാൽ നിങ്ങൾക്കു കൊള്ളാം. ഇല്ലെങ്കിൽ മറ്റ് ആടുകളെപ്പോലെ ഏതെങ്കിലും പെരുന്നാൾ രാവിൽ ഒടുങ്ങാനാവും നിങ്ങളുടെയും വിധി!."

"ഭീഷണിയാണോ?"

ഹൈദ്രോസ് തങ്ങൾ മറുപടിയൊന്നും പറഞ്ഞില്ല. ആടുകളെ രണ്ടിനേയും അടിമുടിയൊന്ന് നോക്കുകമാത്രം ചെയ്തു.

ആ നോട്ടം തൂക്കമളക്കാനുള്ള നോട്ടമാണെന്ന് ആടുകൾക്ക് മനസ്സിലാവാതിരുന്നില്ല. പക്ഷേ ചെങ്കണ്ണുപോലൊരു സില്ലി രോഗത്തിനു വേണ്ടി പുറത്തിറങ്ങുന്നതിലും ഭേദം മരിക്കുന്നതല്ലേ എന്ന് അവർ രണ്ടുപേരും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. അതേസമയം അടുത്തുവരുന്ന ചെറിയപെരുന്നാൾ അവരുടെ ഉള്ളിൽ ഭയമുണ്ടാക്കുകയും ചെയ്തിരുന്നു.

ആടുകളുടെ പ്രാർഥന. നാഗൂർ ആണ്ടവന്റെ തുണ. ഒപ്പം ഹൈദ്രോസ് തങ്ങളുടെ ഭാഗ്യം. അതേവർഷം ചെങ്കണ്ണ് സ്കോർ ചെയ്യുന്നതിനൊപ്പം നാട്ടിൽ ചിക്കൻ പോക്സും പടർന്നുപിടിക്കാൻ ആരംഭിച്ചു. വലിയ നാശനഷ്ടമുള്ള കേസൊന്നുമല്ല. എങ്കിലും വസൂരിയുടെ പിന്മുറക്കാരൻ എന്നനിലയിൽ അത്യാവശ്യം ഭീകരാന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ചിക്കൻപോക്സിനുള്ള കഴിവ് തള്ളിക്കളയാനാവില്ല. കൂടാതെ, ജനങ്ങളെ സംബന്ധിച്ച് അത് വസൂരിയെപ്പറ്റിയുള്ള ഓർമ്മപുതുക്കാനുള്ള അവസരവും ഉണ്ടാക്കുന്നു. ഓർമ്മപുതുക്കലുകളെല്ലാം ഉത്സവങ്ങളാണല്ലോ.

കാലങ്ങൾ കൂടിയുള്ള പര്യടനമായതുകൊണ്ട് അക്കൊല്ലം ജനപിന്തുണ ഏറെയായിരുന്നു. പുതിയ തലമുറയിലെ ആളുകൾക്ക് നല്ലൊരു കാഴ്ചയും അനുഭവവുമായിരുന്നു അത്. മുഅ‌്‌മിനീങ്ങളുടെയെല്ലാം പൂർണ്ണമായ സഹകരണം ഉറപ്പുവരുത്താൻ പള്ളിയിൽ നിന്ന് അനൗൺസ്മെന്റ് ഉണ്ടായി. പള്ളികളുടേയും പുരാതനകുടുംബങ്ങളുടെയും അറകളിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള തൂക്കുവിളക്കുകളും ധൂമപാത്രങ്ങളും റാന്തലുകളും പുറത്തെടുത്ത് മിനുക്കിയെരുക്കി. എത്രയോ കാലം ഉപയോഗിക്കാതെ കിടന്നിരുന്ന ദഫുകളുടെ മുഴക്കങ്ങൾ റിഹേഴ്സൽ ക്യാമ്പുകളിൽ നിന്ന് രാവേറെ ചെന്നും പ്രതിധ്വനിച്ചു. ഓരോ വീടുകളിലും മൗലിദുകൾ പാരായണം ചെയ്യാൻ ആരംഭിച്ചു.

രോഗപ്രതിരോധത്തിനായുള്ള നാട്ടുകാരുടെ ആഘോഷപൂർവ്വമായ പ്രവർത്തനങ്ങളിൽ ആടുകളും ഹൈദ്രോസുതങ്ങളും അത്യധികം ആഹ്ലാദിച്ചു. നാഗൂർ ആണ്ടവന്റെ ആടുകളെകാണാനും അവയ്ക്ക് തീറ്റകൊടുക്കാനും ആളുകൾ മത്സരിച്ചു. കുറഞ്ഞസമയത്തിനുള്ളിൽത്തന്നെ ആടിനു തീറ്റകൊടുക്കൽ ഒരു നേർച്ചപോലെയായി. ആട്ടിൻകൂടിനു മുന്നിൽ തങ്ങളൊരു ഓട്ടുതളിക സംഘടിപ്പിച്ചുവെച്ചു. തീറ്റകൊടുത്ത ശേഷം ആളുകൾ അതിൽ പൈസ ഇട്ട് നാഗൂർ ആണ്ടവന്റെ ബർക്കത്തിനായി പ്രാർഥിച്ചു.

ഏതാണ്ട് ഏഴുദിവസത്തെ മൊന്നൊരുക്കത്തിനു ശേഷം ഏഴുദിവസം പര്യടനമായിരുന്നു. ഏറ്റവും മുന്നിൽ പുതിയാപ്ലമാരെപ്പോലെ നാഗൂർ ആടുകൾ. പച്ചപ്പട്ടിന്റെ കീശകൂടാതെ നൂറ്റാണ്ടുകൾ പഴക്കമുണ്ട് കരുതപ്പെടുന്ന ഓരോ ഓട്ടുമണികളും അവയുടെ കഴുത്തിൽ കെട്ടിയിരുന്നു. മണിമുഴക്കിക്കൊണ്ട് ആടുകൾ ഗമയോടെ നടന്നു. അതിനു പിന്നിൽ ഇരുവശത്തുമായി പെട്രോമാക്സുകാർ, നടുവിൽ കുന്തിരിക്കവും ചാമ്പ്രാണിയും പുകയുന്ന ധൂമപാത്രങ്ങൾ വീശിക്കൊണ്ട് രണ്ടുപേർ. അതിനുപിന്നിലായി പുരാതനമായ റാന്തൽ വിളക്കുകളുടെ നേർത്ത പ്രകാശവും പേറിക്കൊണ്ട് നാലുപേർ. അതിനുപിന്നിൽ ഒരുനൂറു ചന്ദനത്തിരികൾ കത്തിച്ചുവെച്ചൊരു വെള്ളിക്കാൽ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരാൾ. ഏറ്റവും പുറകിലായി വയസ്സന്മാരുടെ ദഫ് സംഘം. ഘോഷയാത്രയുടെ നടുക്കായിട്ടാണ് ബൈത്തുകാരനുള്ളത്. വലിയൊരു ഹരിതപതാക വഹിക്കുന്ന അയാളാണ് ഉച്ചത്തിൽ ബൈത്തുകൾ ചൊല്ലിക്കൊടുക്കുന്നത്. കൂടെയുള്ള പുരുഷാരം അത് ഏറ്റുചൊല്ലും.

"എല്ലാബലാലും ആപത്തും
ഇടങ്ങേറുകൾ മുസീബത്തും

ബദ്‌രീങ്ങടെ ബർക്കത്തിനാൽ
ഷിഫയാക്കണം യാ റബ്ബനാ.."

ഒരാഴ്ച്ചയ്ക്കുള്ളിൽത്തന്നെ ഊടുവഴികൾ കയറിയും തോടുകൾ നീന്തിയും ആടുകളും പരിവാരങ്ങളും വീടുകൾ ഒന്നൊഴിയാതെ സന്ദർശനം നടത്തി. ജാതിമതഭേദമന്യേ നാട്ടുകാരെല്ലാവരും അവരെ വരവേറ്റു. ഘോഷയാത്രയോടൊപ്പം വന്ന ആളുകൾ വീടിനു പുറത്തുനിന്ന് പ്രാർഥനകൾ ഉരുവിടുമ്പോൾ ആദ്യം ധൂമക്കാരൻ വീടിനുള്ളിൽ കയറി പുക നിറയ്ക്കും. ശേഷം ആടുകൾ അടുക്കള ഉൾപ്പടെയുള്ള എല്ലാ മുറികളിലും കയറിയിറങ്ങി രോഗികളേയും അല്ലാത്തവരേയും അനുഗ്രഹിച്ച് തിരിച്ചുവരും. രോഗികളുടെ കുമിളകളിൽ ചുംബിക്കുകയും ഗൃഹാംഗങ്ങളെ തഴുകുകയും ചെയ്യും.

ആടുകളുടെ പ്രകടനത്തിൽ ഹൈദ്രോസുതങ്ങൾ സംപ്രീതനായിരുന്നു. എല്ലാവരും അദ്ദേഹത്തെ വാഴ്ത്തി. അദ്ദേഹം വിനയാന്വിതനായി : "ആണ്ടവൻ തുണ"

നിർദ്ദിഷ്ടദിവസങ്ങൾ കൊണ്ടുതന്നെ ആടുകളും ആളുകളും ചേർന്ന് ചിക്കൻപോക്സിനെ എത്തേണ്ടിടത്തെല്ലാം എത്തിച്ചു. മുമ്പ് രോഗം വന്നുപോയവർക്കും ഹൈദ്രോസുതങ്ങൾക്കുമൊഴികെ നാട്ടിൽ എല്ലാവർക്കും അതോടെ രോഗം പിടിപെട്ടു. എങ്ങും ഉപ്പില്ലാത്ത കഞ്ഞിയും ഹോമിയോ ഗുളികകളും മാത്രം. ആര്യവേപ്പുകളെല്ലാം ഇലപൊഴിച്ച ശിശിരകാല വൃക്ഷത്തെപ്പോലെ നഗ്നരായി നിലകൊണ്ടു.

അതുവരെ ഘോഷയാത്രയെ പ്രതിരോധിക്കാനാവാതെ നിന്നിരുന്ന ഒരുവിഭാഗം ഉത്പതിഷ്ണുക്കൾ അവസരം പാഴാക്കാതെ ഹൈദ്രോസുതങ്ങൾക്കെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നു. ആടുകളേയും കൊണ്ടുനടന്ന് നാടുമുഴുവൻ തങ്ങൾ രോഗം പരത്തി എന്നവർ ആരോപിച്ചു.

മഹാമാരിയെല്ലാം ഒഴിഞ്ഞ് അവസാനത്തെയാളിന്റേയും കുളികഴിഞ്ഞശേഷം ഹൈദ്രോസുതങ്ങൾ ജംഗ്ഷനിൽ ഒരു അനുമോദന യോഗം വിളിച്ചുചേർത്തു. തങ്ങളെക്കൂടാതെ മൂന്നു പള്ളികളിലേയും ഖത്തീബുമാരും ആടുകളും സ്റ്റേജിൽ സന്നിഹിതരായിരുന്നു. തന്നെ അനുമോദിക്കാൻ താൻ തന്നെ വിളിച്ചുചേർത്ത ആ യോഗത്തിൽ വെച്ച് ഹൈദ്രോസ് തങ്ങൾ ഉത്പതിഷ്ണുക്കൾക്കുള്ള മറുപടി കൊടുത്തു:
"ഇന്ന് നമ്മുടെ നാട് ചിക്കൻ പോക്സിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഇനി ഒരാൾക്കും ഈ രോഗം വരികയില്ല. ഇങ്ങനെയാണ് നാഗൂർ ആണ്ടവൻ ബലാൽ മുസീബത്തുകളേയും രോഗങ്ങളെയും പ്രതിരോധിക്കുന്നത്.."

ആടുകൾ ചിനച്ചു. കൂടിയിരുന്നവർ കയ്യടിച്ചു.

"ആണ്ടവൻ തുണ!" - ഹൈദ്രോസ് തങ്ങൾ പ്രസംഗം ഉപസംഹരിച്ചു.

അന്നത്തെ ഘോഷയാത്രയ്ക്കു ശേഷം ജനിച്ചവർക്കും ഹൈദ്രോസുതങ്ങൾക്കുമല്ലാതെ മറ്റാർക്കും പിന്നീട് ചിക്കൻ പോക്സ് പിടിപെട്ടിട്ടില്ല എന്നത് ചരിത്രം.