10/3/08

നക്ഷത്രഫലങ്ങളില്‍ തെളിയുന്നത്



കവിത‌‌‌‌‌‌‌‌‌‌‌‌

നക്ഷത്രഫലങ്ങളില്‍ തെളിയുന്നത്

പുളയുംതോറും അകപ്പെടുന്നൊരുടക്കു വല
കണ്ണികള്‍ മനസ്സിലേക്കാഴ്ന്നിറങ്ങി
കിനാവിന്റെ നോവുകളില്‍ മുറുകുന്നു
പ്രണയം കയ്യും തലയും പുറത്തിടാനാവാതെ
യാത്ര തുടരുന്നു.
നിരാശയല്ല.ആശിക്കാനാഞ്ഞ്
നശിച്ചു പോകുന്നതിന്റെഉള്‍വിള്ളലുകള്‍
ഭൂമിയിലൊരു കയര്‍കെട്ടി
കുടുക്കിട്ട്ആകാശത്തേക്ക് ചാടിയാലോ?
നക്ഷത്രങ്ങള്‍ അപ്പോഴും ചിരിക്കും
കണ്ണുചിമ്മും.
ഞാന്‍ നടക്കുമ്പോള്‍ ഒരു നക്ഷത്രം എന്നോടൊപ്പം
ഓടുമ്പൊഴും കാറിലിരിക്കുമ്പൊഴും
അതിവേഗം എന്നോടൊപ്പം
പക്ഷെ,അവള്‍ പ്രകാശ വര്‍ഷങ്ങളകലെ..
ഞാന്‍ മുഖത്തേക്കു തുപ്പി
വ്രത്തികെട്ടൊരു മഴവില്ല്..
തൊണ്ടയില്‍ കെട്ടിനിന്നത് ഗദ്ഗദം
നിങ്ങള്‍ക്കു കഫക്കെട്ടാണെന്നവള്‍ ചിരിച്ചു.
നക്ഷത്രമേ,അധികം ചിരിക്കാതെ,
ചിമ്മാതെ,
ഒരിക്കല്‍ നിന്നെ ഞാന്‍ വെടിവെച്ചിടും
എന്റെ കാല്‍ച്ചുവട്ടില്‍നീ കരിഞ്ഞു പുക ഉയരും
നീ എനിക്കിപ്പോഴാരുമല്ല.
അന്നു നീ എന്നെ പ്രണയിക്കും
അതിന്റെ ദുര്‍ഗന്ധത്തില്‍ ഞാന്‍ മൂക്കു പൊത്തും.
അന്നു നീ എന്നോടു ചേര്‍ന്നിരിക്കും
ഞാനപ്പോള്‍ ഭൂതകാലത്തിന്റെ കടത്തിണ്ണയില്‍
ഒരു ബീഡികത്തിച്ചു വളയങ്ങള്‍ വിടും
നക്ഷത്രമേ,
അന്നു നിന്റെ മിസ്ഡ് കാളുകള്
‍ശൂന്യാകാശങ്ങളില്‍ നിന്നു മഴയായ് പെയ്യും
ഞാനൊരു ചേമ്പിലത്താഴെ
മഴയില്ലാത്തൊരു മരുഭൂമിയിലേക്ക് നടന്നകലും
അവിടെ ഒരീന്തപ്പനത്തണലിനൊപ്പം വെയില്‍കായും.
എന്റെ മനസ്സിന്റെ ഉത്സവപ്പറമ്പുകളില്
‍മീസാന്‍ കല്ലുകള്‍ പൊട്ടിക്കിളിര്‍ക്കുന്നു.
ചിങ്കാരി മേളക്കാര്‍ ഇതാ മിണ്ടാതെ പോകുന്നു.
മുറിച്ചെണ്ടത്താളങ്ങള്‍ നീ മുണ്ടനം ചെയ്തു
മനസ്സിന്റെ കഷണങ്ങള്‍
കമ്പിയില്‍ കൊരുത്തു ചുട്ടെടുത്തു
കൂര്‍ത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചു
നക്ഷത്രമേ,
ചിരിക്കാതെ,
ചിമ്മാതെ..

1 comment:

Rafeeq Babu said...

കവിത നന്നായിട്ടുണ്ട്‌...
താങ്കളുടെ ബ്ളോഗില്‍ ഇനിയും ഒരുപാട്‌ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്‌.. എഴുതി നിറക്കൂ സുഹൃത്തേ.. എല്ലാ വിധ ആശംസകളും..