രണ്ട് ദിവസം മുമ്പ് HBO-യിൽ അവിചാരിതമായി ആ പടം ഒന്നൂടെ കണ്ടു. The Curious Case of Benjamin Button.ഒരാളുടെ കാലചക്രം തിരിഞ്ഞു കറങ്ങുന്നതും അതോടനുബന്ധിച്ച അന്ത:സംഘർഷങ്ങളുമാണ് ഇതിവൃത്തം. ബെഞ്ചമിൻ ബട്ടൺ ജനിക്കുന്നതുതന്നെ വൃദ്ധനായാണ്. പ്രസവത്തോടെ അമ്മ മരണപ്പെടുന്നു. ചുക്കിച്ചുളിഞ്ഞ തൊലിയും ദേഹം മുഴുക്കെ വടുക്കളുമായി ജനിച്ച കുഞ്ഞു ബെഞ്ചമിന്റെ കോലം കണ്ട് അച്ഛൻ ബട്ടനും അവനെ കയ്യൊഴിയുന്നു. പിന്നെ അവനെ വളർത്തുന്നതൊക്കെ ക്യൂനി എന്നൊരു സ്ത്രീയാണ്. അകാല വാർദ്ധക്യമാണെന്നും കുറഞ്ഞകാലമേ ജീവിച്ചിരിക്കൂ എന്നും വിധിയെഴുതപ്പെട്ട ബെഞ്ചമിന്റെ ജീവിതം പക്ഷേ നേരേ തലതിരിഞ്ഞൊരു ഭ്രമണ പഥം തെരഞ്ഞെടുത്തു. ബെഞ്ചമിന്റെ മനസ്സ് എപ്പോഴും അവന്റെ ശരീരത്തിന് എതിരായിരുന്നു. ശരീരം വയസ്സനായിരുന്നപ്പോൾ അവന്റെ ഉള്ളം ഒരു കൊച്ചുകുട്ടിയുടേതായിരുന്നു. നരച്ച മുടിയും തളർന്ന ശരീരവുമായി അവൻ തന്റെ കളിക്കൂട്ടുകാരിയായ ഡെയ്സിയോടൊപ്പം ഒളിച്ചേ കണ്ടേ കളിച്ചു. അതുപോലെ ശരീരം ചെറുപ്പം പ്രാപിച്ചപ്പോൾ അവന്റെ മനസ്സ് വൃദ്ധന്റേതായിരുന്നു. പടം കാണാത്തവുള്ളതുകൊണ്ട് കഥ അധികം പറയുന്നില്ല. എന്തായാലും അപാരമായ ഇതിവൃത്തമുള്ള ഒരു അപാര സിനിമയാണ് "ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൻ". ബ്രാഡ് പിറ്റിന്റെ അപാരമായ അഭിനയത്തികവും ഫോട്ടോഗ്രാഫിയും മേക്കപ്പിലെ സൂക്ഷ്മതയും ചിത്രത്തിന്റെ അപാരതയ്ക്ക് മിഴിവേറ്റുന്നുണ്ട്.
ഏകദേശം ബെഞ്ചമിൻ ബട്ടന്റെ അതേ ഗതിയാണ് ആം ആദ്മി പാർട്ടിക്കും എന്ന് തോന്നുന്നു. ജനിച്ചപ്പോൾ തന്നെ വലിയ കോലാഹലവുമായി രംഗപ്രവേശം. കാലങ്ങളായി കൊണ്ടും കൊടുത്തും വളർന്ന മറ്റേതൊരു രാഷ്ട്രീയപ്പാർട്ടിയേയും അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള വളർച്ച. മുല്ലപ്പൂ വിപ്ലവത്തെ അനുസ്മരിപ്പിക്കും വിധമുള്ള മഹാ സംഗമങ്ങൾ.. സമരങ്ങൾ. ഒരു സംസ്ഥാനത്തിന്റെ തന്നെ ഭരണം കൈക്കലാക്കി. ബെഞ്ചമിനെപ്പോലെ ഉള്ളം കൊച്ചുകുട്ടിയുടേതായിരുന്നതുകൊണഇന്ത്യമുഴുക്കെ അലയടിച്ച ഒരു അഴിമതി വിരുദ്ധ പ്രസ്ഥാനം മറ്റെല്ലാം മറന്ന് ഡൽഹിയിലെ കുടിവെള്ള പ്രശ്നത്തിലും കറണ്ട് ബില്ലിലും കുടുങ്ങി അവസാനിക്കും. പ്രേക്ഷകന് വേദന മാത്രം ബാക്കി!!





