11/17/14

വര്‍ഷം - ഇകിറു


സിനിമ എന്തെങ്കിലും സന്ദേശം പകർന്നു തരുന്നതാവണം എന്ന് നിങ്ങൾ ശഠിക്കുന്നുണ്ടെങ്കിൽ വർഷം കാണുന്നത് നന്നായിരിക്കും. പിന്നെ, കുറോസാവയുടെ 'ഇകിറു'. അത് പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റഫ്ഫാണ്. 1952 ജപ്പാൻ മോഡൽ. വതനബെ എന്നൊരു സർക്കാർ ഉദ്യോഗസ്ഥൻ. സർക്കാർ ഓഫീസിലെ ഫയൽ കൂമ്പാരങ്ങളും പൊടിയും മാറാലയും കണ്ടുമടുത്തൊരു ജന്മം. അതിന്റെ കൂടെ ഇപ്പോഴിതാ അയാൾക്ക് ആമാശയ ക്യാൻസറും. ജീവിക്കാൻ ഉള്ള മൂഡും പോയി. നിരാശ. കടുത്ത നിരാശ. നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള കാലമെങ്കിലും സന്തോഷിച്ച് അടിച്ചുപൊളിച്ചു കഴിയണം. ഒരു കൂട്ടുകാരൻ അയാളെ ബാറിലും നൈറ്റ് ക്ലബ്ബിലും ഒക്കെ കൊണ്ടുപോയി. കാശ് എത്രവേണമെങ്കിലും മുടക്കാം. സന്തോഷിക്കണം. പക്ഷേ അതിലൊന്നും സന്തോഷം പോരാത്തതുപോലെ.
ഇതിനിടെയാണ് അവള് വന്നത്. ടോയോ. സഹപ്രവർത്തക. ആ നരകത്തീന്ന് ജോലി രാജിവെച്ചു. ദരിദ്രയെങ്കിലും ജീവിതം ആസ്വദിക്കുന്നവൾ. വതനബെ അവളോടൊപ്പം കൂടുന്നു. അവളുടെ പിഞ്ചിയ സോക്സുകൾക്കു പകരം പുതിയതൊന്ന് അയാൾ വാങ്ങിക്കൊടുക്കുന്നു. അപ്പോൾ ഉള്ളിൽ എന്തോ ഒരു സന്തോഷത്തിന്റെ തിരയിളക്കം. ദാനമോ സഹായമോ എന്തോ ആവട്ടെ. അത് അയാളെ സന്തോഷവാനാക്കുന്നു.
പിന്നീട് ദിനങ്ങൾ എണ്ണപ്പെട്ട വതനബെയെ നമ്മൾ കാണുന്നത് ഉന്മേഷവാനായാണ്. അയാൾ തന്റെ കോളനിക്കടുത്ത് അഴുക്കു ജലം കെട്ടി കൊതുകുകൾ മുട്ടയിട്ട് കൂത്താടികൾ പെരുകിയ ഒരിടം സുന്ദരമായ ഒരു പാർക്ക് ആക്കി മാറ്റുന്നു. അതിനുവേണ്ടി അയാൾ സർക്കാരിന്റെ ഓഫീസായ ഓഫീസുകളൊക്കെ ഓടി നടക്കുന്നു. തന്റെ ജീവിതം ഇപ്പോൾ എത്ര സാർഥകമാണെന്ന് വതനബെ തിരിച്ചറിയുന്നു.
മമ്മൂട്ടിയുടെ "വർഷ"ത്തിലെ കഥാപാത്രവും അങ്ങനെ ഒരാളാണ്. എല്ലാം തകർന്ന് ജീവിതത്തിന് അർഥമില്ലെന്ന് നിരാശനായിരിക്കുമ്പോൾ ചെയ്യുന്ന ഒരു ദാനം അയാളിൽ സന്തോഷം നിറയ്ക്കുന്നു. പിന്നീട് അത് അയാളുടെ ജീവിത സങ്കല്പങ്ങളെയെല്ലാം അട്ടിമറിച്ച് സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയായിത്തീരുന്നു അയാൾ.
"അപരന്ന് സുഖത്തിനാചരിക്കുന്നവ
അവനവനാത്മസുഖമായിത്തീരുന്നു" എന്ന് ഗുരുവചനത്തെ തിരുത്തുന്നു രണ്ട് ചിത്രങ്ങളും.

No comments: